മുംബൈ : മഹാരാഷ്ട്രയിൽ അഴുക്കുചാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ ഇറ്റാലിയൻ ദമ്പതികൾ ദത്തെടുത്തു. വിശ്വ ബാലക് ആശ്രമത്തിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കുട്ടിയെയാണ് ഇറ്റാലിയൻ ദമ്പതികൾ ദത്തെടുത്തത്. 2018-ൽ മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഉല്ലാസ് നഗറിലെ അഴുക്കുചാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് നവജാതശിശുവിനെ കണ്ടെത്തിയത്. വഡോൾ സ്വദേശികളായ ശിവാജി റഗഡെയും ഭാര്യ ജയശ്രീയുമാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
മലിനജലം കുട്ടിയുടെ ഉള്ളിൽ പോകുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ദമ്പതികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല.
‘ഞങ്ങൾ കുട്ടിയെ ദത്തെടുക്കാൻ ആഗ്രഹിച്ചു, പക്ഷേ നിയമപ്രശ്നങ്ങൾ കാരണം അതിന് കഴിഞ്ഞില്ല, അതിനാലാണ് കുഞ്ഞിനെ വിശ്വ ബാലക് ആശ്രമത്തിൽ ഏൽപ്പിച്ചതെന്ന് റഗഡെ-ജയശ്രീ ദമ്പതികൾ പറഞ്ഞു. കുട്ടിയെ ഇറ്റാലിയൻ ദമ്പതികൾ ഏറ്റെടുത്തതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ശിവാജി റഗഡെ കൂട്ടിച്ചേർത്തു.
Comments