കോഴിക്കോട്: നഴ്സിങ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. ഇതേ തുടർന്ന് സുഹൃത്തുക്കളായ രണ്ട് പേർക്കെതിരെ കസബ പോലീസ് കേസെടുത്തു. എറണാകുളം സ്വദേശിനിയായ നഴ്സിങ് വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. ഫെബ്രുവരി 18-ന് രാത്രി മിനി ബൈപ്പാസിന് സമീപം ആൺകുട്ടികൾ താമസിക്കുന്ന കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. മാതാപിതാക്കൾക്കൊപ്പം ഇന്നലെ കസബ സ്റ്റേഷനിലെത്തിയാണ് വിദ്യാർഥിനി മൊഴി നൽകിയത്.
പ്രതികൾ രണ്ട് പേരും മദ്യപിച്ചിരുന്നു. ഇവർ കൂട്ടിക്കും മദ്യം നൽകിയിരുന്നു. അബോധാവസ്ഥയിലായ വിദ്യാർത്ഥിനിക്ക് രാവിലെ ബോധം വന്നശേഷം സുഹൃത്തിനെ വിളിച്ചു വരുത്തുകയും ഇവിടെ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പ്രതികളിൽ ഒരാൾ കോഴിക്കോട്ടും രണ്ടാമത്തെയാൾ എറണാകുളത്തും പഠിക്കുകയാണ്. പ്രതികളെ കുറിച്ചുള്ള വിവരങ്ങളെല്ലാം പോലീസിന് കൈമാറി.
ബലമായി മദ്യം നൽകിയശേഷം പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. നഴ്സിങ് കോളജിലെത്തിയ കുട്ടിയിൽ മാനസിക അസ്വാസ്ഥ്യം കണ്ടതിനെ തുടർന്ന് കോളേജ് അധികൃതർ കൗൺസലിങ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ കൃത്യമായ വിശദാംശങ്ങളും ലഭ്യമായിട്ടുണ്ട്. ഇതുവച്ചാണു പ്രതികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നത്. അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് പറയുന്നു.
Comments