അങ്കാര: തുർക്കിയിൽ കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ഭൂചലനത്തിൽ മൂന്ന് പേർ മരിക്കുകയും 213 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ ഏജൻസി റിപ്പോർട്ട് ചെയ്തു. തുർക്കി- സിറിയ അതിർത്തിയായ ഹതായ് പ്രവശ്യയലാണ് ഭൂചലനം ഉണ്ടായത്.
16.7 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണതായി അന്താരാഷ്ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തെ തുടർന്ന് മൂന്ന് പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടർന്ന് കൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചകൾക്ക് മുമ്പ് കനത്ത നാശനഷ്ടം ഉണ്ടാക്കി 7.8 തീവ്ര രേഖപ്പെടുത്തിയ ഗാസിയാന്റെപിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ഭൂചലനം ഉണ്ടായത്.
50,000ത്തോളം പേരുടെ ജീവനെടുത്ത ഭൂചലനത്തെ തുടർന്ന് 12 ദിവസത്തോളമാണ് രാജ്യത്ത് രക്ഷാപ്രവർത്തനം നടന്നത്. ഒടുവിൽ രണ്ട് പ്രവിശ്യകളിലൊഴികെ രക്ഷാദൗത്യം അവസാനിപ്പിക്കുകയാണെന്ന് ടർക്കിഷ് സർക്കാർ പ്രഖ്യാപിച്ചു. ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി തുർക്കിയിലേക്ക് പോയ ഇന്ത്യൻ സംഘം രാജ്യത്തേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഭൂചലനമുണ്ടായിരിക്കുന്നത്.
Comments