കാസർകോട്: മുത്തലാഖ് നിരോധിച്ചത് തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിം സമുഹത്തിന്റെ മേലുള്ള കടന്നു കയറ്റമാണിത്. വിവാഹമോചനം എല്ലാ വിഭാഗത്തിലും നടക്കുന്നുണ്ട്, പിന്നെയെങ്ങനെയാണ് മുത്തലാഖ് ക്രിമിനൽ കുറ്റമാകുന്നത് എന്ന് പിണറായി വിജയൻ ചോദിക്കുന്നു. പൗരത്വ ഭേദഗതി ബില്ല് കേരളത്തിൽ നടപ്പാക്കില്ല എന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. കാസർകോട് നടന്ന ജനകീയ പ്രതിരോധ ജാഥയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘ഒരാൾ ഒരു കുറ്റം ചെയ്താൽ ഒരു പ്രത്യേക രീതിയിലും, മറ്റൊരാൾ കുറ്റം ചെയ്താൽ മറ്റൊരു രീതിയിലും എടുക്കാൻ കഴിയുമോ. രാജ്യത്ത് ഒരു നിയമമാണുള്ളത്. ഒരു മത വിശ്വാസിക്ക് ഒരു നിയമം, മറ്റൊരു മത വിശ്വാസിക്ക് മറ്റൊരു നിയമം എന്നത് അനുവദിക്കില്ല. മുത്തലാഖിന്റെ കാര്യത്തിൽ ഇതാണ് കാണുന്നത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി. വിവാഹമോചനം എല്ലാ മതങ്ങളിലും നടക്കുന്നുണ്ട്. പിന്നെ മുസ്ലീങ്ങൾക്ക് മാത്രം എങ്ങനെയാണ് അത് ക്രിമിനൽ കുറ്റമാകുന്നത്’.
‘ഇന്ത്യൻ പൗരത്വം ഏതെങ്കിലും മതത്തിൽ ജനിച്ചതു കൊണ്ടാണോ കിട്ടുന്നത്. നമ്മൾ ഈ മണ്ണിന്റെ സന്തതിയല്ലേ. പൗരത്വത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ മതം ഒരു അടിസ്ഥാനമായി വന്നിരുന്നോ. പൗരത്വത്തിന് മതം അടിസ്ഥാനമാക്കുകയാണ് ഇപ്പോൾ കേന്ദ്രസർക്കാർ. പൗരത്വ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ല. അത് അന്നു തന്നെ തുറന്നു പറഞ്ഞതാണ്. കേന്ദ്രം നടപ്പാക്കാൻ തീരുമാനിച്ചത് എങ്ങനെയാണ് കേരളത്തിന് നടപ്പാക്കാതിരിക്കാൻ കഴിയുക എന്ന് ചിലർ ചോദിച്ചിരുന്നു. നടപ്പാക്കില്ല എന്ന് പറഞ്ഞാൽ നടപ്പാക്കില്ല എന്നു തന്നെയാണ് അപ്പോഴും പറഞ്ഞ മറുപടി. ഒരു ഭാഗത്ത് മുസ്ലീമിനെതിരെ, മറ്റൊരു ഭാഗത്ത് ക്രിസ്ത്യാനികൾക്കെതിരെ. രാജ്യവ്യാപകമായി ക്രിസ്ത്യാനികൾക്കെതിരെ ആക്രണം നടക്കുന്നു’ എന്നും പിണറായി വിജയൻ പറഞ്ഞു.
Comments