ഹൈദരബാദ്: വധുവിന്റെ വീട്ടുകാർ സ്ത്രീധനമായി നൽകിയ ഫർണിച്ചർ ഇഷ്ടപ്പെട്ടില്ല. വരൻ വിവാഹത്തിൽ നിന്ന് പിൻമാറി. കഴിഞ്ഞ ഞായറാഴ്ച ഹൈദരബാദിൽ ആയിരുന്നു സംഭവം. 25- വയസ്സുകാരനായ മുഹമ്മദ് സക്കിർ ആണ് സ്ത്രീധനമായി പഴയ ഫർണിച്ചർ നൽകിയെന്ന് ആരോപിച്ച്
വിവാഹം കഴിക്കാൻ വിസമ്മതിച്ചത്. ബസ് ഡ്രൈവറായിരുന്ന സക്കിറിന്റെ വിവാഹം 22- വയസ്സുകാരിയായ ഹീന ഫാത്തിമയുമായാണ് നിശ്ചയിച്ചിരുന്നത്. ബാന്ദലഗൂഡയിലെ റഹ്മത്ത് കോളനിയിലെ താമസക്കാരാണ് വധുവിന്റെ കുടുംബം.
ഗ്രാമത്തിലെ മുസ്ലീം പള്ളിയിൽ വെച്ച് വിവാഹം നടത്താമെന്നായിരുന്നു ഇരു വീട്ടുകാരും തീരുമാനിച്ചിരുന്നത്. ചടങ്ങിനുവേണ്ട മുഴുവൻ ഒരുക്കങ്ങളും വധുവിന്റെ വീട്ടുകാർ പൂർത്തിയാക്കിയിരുന്നു. സദ്യയടക്കം ഒരുക്കിവെച്ചിരുന്നു. നിക്കാഹിന്റെ സമയം കഴിഞ്ഞിട്ടും വരന്റെ വീട്ടുകാർ പള്ളിയിൽ എത്തിയില്ല. തുടർന്ന് വധുവിന്റെ പിതാവ് വരനെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വിവാഹത്തിൽ നിന്ന് പിൻമാറിയ വിവരം അറിഞ്ഞത്.
തുടർന്ന് വധുവിന്റെ പിതാവ് പോലീസിൽ പരാതി നൽകുകയും പ്രദേശിക മാദ്ധ്യമങ്ങളെ വിവരം അറിയിക്കുകയും ചെയ്തു. മാദ്ധ്യമങ്ങൾ വിവരം ശേഖരിക്കാനായി സക്കിറിന്റെ വീട്ടിൽ എത്തിയപ്പോഴാണ് വിവാഹത്തിന് പിൻമാറാനുള്ള കാരണം വെളിപ്പെടുത്തിയത്. കാരണം കെട്ട മാദ്ധ്യമ പ്രവർത്തകർ ശരിക്കും ഞെട്ടി. വധുവിന്റെ വീട്ടുകാർ നൽകിയ സ്ത്രീധനം കുറവാണെന്നും നൽകിയ ഫർണിച്ചറാകട്ടെ പഴയതാണെന്നുമാണ് മുഹമ്മദ് സക്കിർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്. മുഹമ്മദ് സക്കിറിനും വീട്ടുകാർക്കുമെതിരെ ഹൈദരബാദ് പോലീസ് ആന്വേഷണം ആരംഭിച്ചു. ഗാർഹിക പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ മുഹമ്മദ് സക്കിറിനെതിരെ ചുമത്തിയിട്ടുണ്ട്.
Comments