ചെന്നൈ: ഡിഎംകെ കൗൺസിലറും കൂട്ടാളികളും ചേർന്ന് സൈനികനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വർധിച്ച് വരുന്ന ഡിഎംകെയുടെ അക്രമങ്ങളിൽ പ്രതിഷേധിച്ച് നിരാഹാര സമരവുമായി ബിജെപി നേതൃത്വം. കൊല്ലപ്പെട്ട 28-കാരൻ പ്രഭുവിന് നീതി ലഭിക്കുന്നതിനും ബിജെപിയുടെ പട്ടിക ജാതി വിഭാഗ മേധാവി പെരിയസ്വാമി നേരിട്ട ആക്രമണത്തിൽ അപലപിച്ചുമാണ് പാർട്ടി നേതൃത്വം നിരാഹാര സമരത്തിന് തുടക്കമിട്ടത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ഡിഎംകെ കൗൺസിലറും കൂട്ടാളികളും ചേർന്ന് നടത്തിയ ആക്രമണത്തെ തുടർന്ന് സൈനികൻ പ്രഭു കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ വാട്ടർ ടാങ്കിന് സമീപം തുണികൾ അലക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് സൈനികന്റെ കൊലപാതകത്തിൽ കലാശിച്ചത്. സംസ്ഥാനത്ത് ഡിഎംകെയുടെ നേതൃത്വത്തിലുള്ള സ്റ്റാലിൻ സർക്കാർ ഭരണം കയ്യാളുമ്പോഴാണ് പാർട്ടി പ്രവർത്തകരുടെ ഗുണ്ടായിസം മൂലം ജനങ്ങൾക്ക് ജീവഹാനി പോലും നഷ്ടപ്പെടുന്ന സംഭവമുണ്ടായതെന്ന് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
തുടർന്ന് സർക്കാരിന്റെ കെടുകാര്യസ്ഥതയിലും പാർട്ടി പ്രവർത്തകരുടെ അക്രമങ്ങളിലും പ്രതിഷേധിച്ച് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു ബിജെപി. സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ ഓമണ്ടൂരിൽ നിന്ന് മറീന ബീച്ചിന് സമീപമുള്ള യുദ്ധസ്മാരകം വരെ പ്രതിഷേധ റാലി സംഘടിപ്പിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട പ്രഭുവിന്റെ സഹോദരൻ പ്രഭാകറിനും ഡിഎംകെയുടെ ആക്രമണത്തിൽ സാരമായ പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്കെ പ്രഭു മരണത്തിന് കീഴടങ്ങി. പ്രഭാകറും സൈനികനായി സേവനമനുഷ്ഠിക്കുന്നയാളാണ്.
Comments