ബെംഗളൂരു: കർണാടകയിലെ ഐഎഎസ് – ഐപിഎസ് പോരിൽ നടപടിയുമായി സർക്കാർ. ഐഎഎസ് രോഹിണി സിന്ദൂരിയെയും ഐപിഎസ് ഡി. രൂപയെയും സ്ഥലം മാറ്റി. രണ്ട് വനിതാ ഉദ്യോഗസ്ഥരും പരസ്യമായി പോരിനിറങ്ങിയതോടെയാണ് നടപടി.
ഇരുവർക്കും പുതിയ പദവി നൽകാതെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കർണാടക സർക്കാരിന്റെ മന്ത്രിസഭായോഗത്തിന് പിന്നാലെയാണ് നടപടി. പോരിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ രോഹിണിയുടെ സ്വകാര്യ ചിത്രങ്ങളടക്കം രൂപ പോസ്റ്റ് ചെയ്തതോടെ സംഭവം വലിയ ചർച്ചയായിരുന്നു.
മൈസൂരു കെ.ആർ നഗർ എംഎൽഎ മഹേഷുമായി അനൗദ്യോഗികമായി കൂടിക്കാഴ്ച നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രോഹിണി സിന്ദൂരിക്കെതിരെ സർക്കാർ നടപടിയെടുത്തത്. ദേവസ്വം കമ്മീഷണറായിരുന്നു രോഹിണി. അതേസമയം രോഹിണിയുടെ സ്വകാര്യ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനാണ് ഐപിഎസ് ഉദ്യോഗസ്ഥ ഡി. രൂപയ്ക്കെതിരെ നടപടി. കരകൗശല ബോർഡ് എംഡി കൂടിയായിരുന്നു രൂപ.
രൂപയുടെ ഭർത്താവ് മനീഷ് മൗദ്ഗിലിനെയും സർക്കാർ സ്ഥലം മാറ്റിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് റീഫോംസ് ഡിപ്പാർട്ട്മെന്റിലേക്കാണ് സ്ഥലം മാറ്റം. ഇദ്ദേഹത്തിന് നേരത്തെ കൊറോണ കൺട്രോൾ റൂമിന്റെ ചുമതലയായിരുന്നു ഉണ്ടായിരുന്നത്.
Comments