മോസ്കോ: അമേരിക്കയുമായുള്ള ആണവകരാറിൽ റഷ്യൻ പങ്കാളിത്തം താൽക്കാലികമായി നിർത്തിയെന്നറിയിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുഎസുമായുള്ള ന്യൂ സ്റ്റാർട്ട് (START) ഉടമ്പടിയിലാണ് റഷ്യൻ പങ്കാളിത്തം നിർത്തിവയ്ക്കുകയാണെന്ന് വ്ളാഡിമർ പുടിൻ അറിയിച്ചത്. ഉടമ്പടി ഉപേക്ഷിച്ചതോടുകൂടി ഇരുരാജ്യങ്ങളുടെയും തന്ത്രപ്രധാനമായ ആണവായുധങ്ങൾ പരിമിതപ്പെടും.
പൂർണ്ണമായും ഉടമ്പടി ഉപേക്ഷിക്കുന്നില്ലെന്നും യുഎസുമായുള്ള പങ്കാളിത്തം മാത്രമാണ് താൽക്കാലികമായി നിർത്തിയതെന്നും അദ്ദേഹം അറിയിച്ചു. യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് ഒരു വർഷക്കാലത്തോളമായി നടന്ന പാർലമെന്റ് പ്രസംഗത്തിന്റെ അവസാന ഭാഗത്താണ് പുടിൻ ഇക്കാര്യം സൂചിപ്പിച്ചത്.
2010 -ൽ പ്രാഗിൽ വച്ചാണ് ന്യൂ സ്റ്റാർട്ട് ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നത്. തൊട്ടടുത്ത വർഷം ഇത് പ്രാബല്യത്തിൽ വന്നിരുന്നു. യുഎസിൽ ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനമേറ്റതിന് ശേഷം 5 വർഷത്തേക്ക് കൂടി ഉടമ്പടി കരാർ നീട്ടിയിരുന്നു.
ഇടയ്ക്ക് വച്ചുള്ള റഷ്യൻ പിൻവാങ്ങൽ ഇരു രാജ്യങ്ങളുടെയും തന്ത്രപ്രധാനമായ ആണവായുധങ്ങളുടെ നിർമ്മിതിയെയും പ്രതികൂലമായി ബാധിക്കും. ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരം റഷ്യയുടേതാണ്.
Comments