കണ്ണൂർ: ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ഷാജറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ പരാതി. പാർട്ടി രഹസ്യങ്ങൾ ഷാജർ ആകാശ് തില്ലങ്കേരിക്ക് ചോർത്തി നൽകി. ഇതിന് പ്രതിഫലമായി ഷാജർ സ്വർണ്ണം കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു. തന്റെ വിഹിതമായ സ്വർണ്ണം എത്തിക്കാൻ പാർട്ടി അംഗത്തെ ഷാജർ ഒരിക്കൽ ആകാശിന്റെ അടുത്തേക്ക് അയച്ചിരുന്നതായും പരാതിയിൽ ആരോപിക്കുന്നു.
ജില്ലാ കമ്മിറ്റി അംഗമായ മനു തോമസാണ് പരാതി നൽകിയിരിക്കുന്നത്. സംഭവം അന്വേഷിക്കാൻ സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സുരേന്ദ്രനാണ് അന്വേഷണ ചുമതല. ഇയാൾ പരാതിക്കാരനിൽ നിന്നും ഷാജറിന്റെ വിഹിതം ഏറ്റുവാങ്ങിയ പാർട്ടി അംഗത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചെന്നാണ് ലഭിക്കുന്ന വിവരം.
സ്വർണം പൊട്ടിക്കൽ വിവാദത്തിൽ അർജ്ജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവർക്കൊപ്പം ഷാജറിന്റെ പേര് ഉയർന്ന് കേട്ടിരുന്നു. പിന്നാലെ സിപിഎം ഇടപെട്ട് ആരോപണങ്ങൾക്ക് തടയിട്ടു. ഞായറാഴ്ച തില്ലങ്കേരിയിൽ സിപിഎം സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണ യോഗത്തിലും ഷാജർ പങ്കെടുത്ത് സംസാരിച്ചിരുന്നു. സിപിഎമ്മിന്റെ തില്ലങ്കേരിയിലെ മുഖം സാമൂഹ്യമാദ്ധ്യമ ഇടങ്ങളിൽ പ്രവർത്തിക്കുന്നവർ അല്ലെന്നും ആകാശ് തില്ലങ്കേരി അടക്കമുള്ളവരാണ് ആർഎസ്എസുകാരെക്കാളും വലിയ ശത്രുക്കൾ എന്നായിരുന്നു ഷാജറിന്റെ പ്രസ്താവന.
നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് ഷാജർ. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പിന്തുണയോടെയാണ് ഷാജർ ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വത്തിലേക്ക് എത്തുന്നത്.
Comments