കൊളംബോ: ബാലറ്റ് പേപ്പർ പ്രിന്റ് ചെയ്യാൻ പണമില്ലാത്തതിനാൽ ശ്രീലങ്കയിൽ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. മാർച്ച് ഒമ്പതിനായിരുന്നു തിരഞ്ഞെടുപ്പ് നടത്താനിരുന്നത്. തിരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു എങ്കിലും ഇപ്പോൾ അഭിപ്രായം മാറ്റിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ബാലറ്റ് പേപ്പർ പ്രിന്റ് ചെയ്യാനും ബൂത്തുകൾക്ക് സുരക്ഷ ഒരുക്കുന്നതിനുമായി നൽകേണ്ടിയിരുന്ന പണം സർക്കാർ ട്രഷറി വഴി നൽകിയില്ല എന്ന് കമ്മീഷൻ കോടതിയെ അറിയിക്കാൻ ഒരുങ്ങുകയാണ്.
തിരഞ്ഞെടുപ്പ് നടത്താത്തതിന് എതിരെ പ്രതിപക്ഷം രംഗത്തുവന്നു. പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ച പ്രതിപക്ഷം, സർക്കാർ തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ഭരണത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. ഭരണകൂടം ജനാധിപത്യത്തെ അടിച്ചമർത്താൻ സാമ്പത്തിക പ്രതിസന്ധിയെ ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ശ്രീലങ്കയ്‌ക്ക് സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും പൂർണമായി കരകയറാൻ ഇതുവരെ സാധിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ശ്രീലങ്കയെ ഏറ്റവും കൂടുതൽ സഹായിച്ചത് ഇന്ത്യയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ശ്രീലങ്കയെ കരകയറ്റാൻ അന്തരാഷ്‌ട്ര നാണയനിധിയിൽ ആദ്യം ജാമ്യം നിന്നത് ഇന്ത്യയായിരുന്നു. ഈ നീക്കത്തിലൂടെ 2.9 ബില്യൺ യുഎസ് ഡോളറിന്റെ സഹായമാണ് ശ്രീലങ്ക പ്രതീക്ഷിക്കുന്നത്.
Comments