ഹൈദരാബാദ് : ഹൈദരാബാദിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. നാല് വയസ്സുകാരനായ ഋഷിക്കാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഹൈദരാബാദിലെ ചൈതന്യപുരി മാരുതി നഗറിലാണ് സംഭവം.
കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ കൂട്ടമായി എത്തിയ നായ്ക്കൾ ആക്രമിക്കുകയായിരുന്നു. സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഋഷിയെ രക്ഷപ്പെടുത്തി. ആക്രമിക്കുന്നതിന് മുമ്പ് ഒരു കൂട്ടം തെരുവ് നായ്ക്കൾ റിഷിയെയും മറ്റ് മൂന്ന് കുട്ടികളെയും ഓടിച്ചെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയ്ക്ക് ആഴത്തിലുള്ള പോറലുകളും പരിക്കുകളും ഏറ്റിട്ടുണ്ട്. മുറിവുകളിൽ നിന്ന് രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കുട്ടി ചികിത്സയിലാണ്.
അതേസമയം 24 മണിക്കൂറിനിടെ രണ്ടാമത്തെ തെരുവുനായ്ക്കളുടെ ആക്രമണമാണ് ഇത്. ഇന്നലെ അഞ്ചു വയസുകാരനെ തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് കൊന്നതിന് പിന്നാലെയാണ് നഗരത്തിൽ നിന്ന് സമാനമായ മറ്റൊരു സംഭവം. ബാഗ് ആംബർപേട്ടിലെ എരുകുല ബസ്തി സ്വദേശി പ്രദീപാണ് ഇന്നലെ തെരുവ് നായ്ക്കളുടെ അക്രമണത്തിൽ മരിച്ചത്.
നായ്ക്കൾ കുട്ടിയെ ആക്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും കടിക്കുന്നതുമായ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിയുടെ പിതാവ് ഗംഗാധർ സംഭവം നടന്നതിന് അടുത്ത് സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ പിതാവ് ഓടിയെത്തി ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസയ്ക്കിടെ കുട്ടി മരിക്കുകയായിരുന്നു.
Comments