ലക്നൗ : അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉൾപ്പെടെ 20-ലധികം വിമാനത്താവളങ്ങൾ സംസ്ഥാനത്ത് ഉടൻ ആരംഭിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സിവിൽ ഏവിയേഷൻ മേഖലകളിൽ വൻകുതിപ്പാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ഒമ്പത് വിമാനത്താവളങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും 80 സ്ഥലങ്ങളിലേക്ക് വിമാന യാത്ര സർവീസ് ലഭ്യമാണ്.
സംസ്ഥാനത്ത് മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് പ്രവർത്തിക്കുന്നത്. കൂടാതെ ജെവാറിലും അയോദ്ധ്യയിലും അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ ജെവാർ വിമാനത്താവളത്തിലെ റൺവേകളുടെ എണ്ണം രണ്ടിൽ നിന്നും അഞ്ചായി ഉയർത്തുവാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഇതുവരെ നാല് വിമാനത്താവളങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് സർക്കാർ പൂർത്തീകരിച്ചിട്ടുള്ളത്. അലിഗഡ്, അസംഗഡ്, മൊറാദാബാദ്, ശ്രാവസ്തി, ചിത്രകൂട്, സോൻഭദ്ര എന്നിങ്ങനെ ആറ് വിമാനത്താവളങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും ഉത്തർപ്രദേശ് മുൻധനകാര്യമന്ത്രി സുരേഷ് ഖന്ന പറഞ്ഞു.
ഉത്തർപ്രദേശിലെ 2023-24 ബജറ്റിൽ ലക്നൗവിൽ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ വികസന അതോറിറ്റികളിലെയും അടിസ്ഥാന സൗകര്യ വികസനത്തിനും സർക്കാർ പ്രാധാന്യം നൽകിയിട്ടുണ്ട്.
Comments