ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച കേസുമായി ബന്ധപ്പെട്ട് ഇൻഡിഗോ വിമാനത്തിൽ നിന്ന് പുറത്താക്കപ്പെട്ട കോൺഗ്രസ് വക്താവ് പവൻ ഖേര അറസ്റ്റിൽ. അസം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എഐസിസി യോഗത്തിനായി കോൺഗ്രസ് നേതാക്കളുടെ സംഘത്തോടൊപ്പം റായ്പൂരിലേക്ക് പോകാൻ എത്തിയപ്പോഴാണ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് പുറത്താക്കിയതും അറസ്റ്റ് ചെയ്തതും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവിനെതിരെ പവൻ ഖേര അധിക്ഷേപകരമായ പരാമർശം നടത്തി. അദാനി വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് അധിക്ഷേപം. നരേന്ദ്ര ദാമോദർദാസ് മോദി എന്നതിന് പകരം നരേന്ദ്ര ഗൗതം ദാസ് എന്നാണ് ഖേര പറഞ്ഞത്. പ്രധാനമന്ത്രിയുടെ പേരിൽ ദാമോദർദാസ് ആണോ ഗൗതംദാസ് ആണോ ഉള്ളതെന്ന് സമീപം ഇരുന്നയാളോട് ഖേര ചോദിച്ചു. ദാമോദർദാസ് ആണെന്ന് മറുപടി ലഭിച്ചു. പേരിൽ ദാമോദർദാസ് ആണെങ്കിലും പ്രവൃത്തി ഗൗതംദാസിന്റേതാണെന്ന് ഖേര പരിഹസിച്ചു.
സംഭവത്തിൽ അസമിലെ ഹഫ്ലോംഗ്, ദിമ ഹസാവോ ജില്ലയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഖേരയെ അറസ്റ്റ് ചെയ്യാൻ അസം പോലീസ് ഒരു സംഘത്തെ ഡൽഹിയിലേക്ക് അയച്ചത്. ഖേരയെ കോടതിയിൽ ഹാജരാക്കുമെന്നും പിന്നീട് അസം പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നും ഐജിപി പ്രശാന്ത കുമാർ ഭുയാൻ, എൽ ആൻഡ് ഒ, അസം പോലീസിന്റെ സ്പോക്സ് അറിയിച്ചു.
ചട്ടപ്രകാരം വിമാനത്താവളത്തിൽ സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും ഡിസിപി ഉൾപ്പെടെ എയർപോർട്ട് പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ പവൻ ഖേരയ്‌ക്കെതിരേ യുപി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പരാമർശം ആക്ഷേപകരമാണെന്ന് കാട്ടി ലക്‌നൗവിലെ ബിജെപി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
Comments