ന്യൂഡൽഹി: ഭാരതത്തിന് ലഭിച്ച ജി-20 അദ്ധ്യക്ഷപദവി ചരിത്ര അവസരമാണെന്ന് കേന്ദ്രവിദേശകാര്യ സഹന്ത്രി വി മുരളീധരൻ. ജി-20 ഒരു സാധാരണ നയതന്ത്രകാര്യമല്ലെന്നും പുതിയതും വിശാലവുമായ കാഴ്ചപ്പാടോടെ നിലവിലെ ആഗോള ആശങ്കകളെ അഭിസംബോധന ചെയ്യുകയാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
‘സ്വാതന്ത്ര്യത്തിന്റെ 100 വർഷം തികയുന്ന 2047-ഓടെ വികസിതരാജ്യമായി മാറുകയാണ് ഭാരതത്തിന്റെ ലക്ഷ്യം. ആ പരിവർത്തനത്തിന് സാമ്പത്തികവളർച്ച മാത്രമല്ല ആധാരം. മികച്ചഭരണം, ജനപങ്കാളിത്തം എന്നിവയും പ്രധാനമാണ്. ഇന്ത്യയെ അറിയാനും മനസ്സിലാക്കാനും ലോകത്തിന് ഇപ്പോൾ ആകാംക്ഷയുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ലോകം നമ്മുടെ ജി-20 അദ്ധ്യക്ഷപദവിയെ നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജി-20 ഉച്ചകോടിയും രാജ്യത്തിന്റെ അദ്ധ്യക്ഷപദവിയും അടിസ്ഥാനമാക്കി പോളിസി സർക്കിൾ പുതിയ ലോകക്രമത്തിൽ ഇന്ത്യ എന്ന വിഷയത്തിൽ ഡൽഹി ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ സംഘടിപ്പിച്ച സമ്മേളനപരമ്പരയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ മുൻ സെക്രട്ടറി അരുണ ശർമ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് ചെയർമാൻ ചരൺ സിങ്, പോളിസി സർക്കിൾ മേധാവി അനിൽനായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Comments