ന്യൂഡൽഹി: മൂന്നാം ചാന്ദ്രയാത്രയ്ക്കൊരുങ്ങി ഭാരതം. ജിഎസ്എൽവി മാർക്ക് ത്രീ റോക്കറ്റിലാകും വിക്ഷേപണം. 2023 ജൂണിൽ വിക്ഷേപിക്കാനാണ് ഇസ്രോ പദ്ധതിയിടുന്നത്. വിക്ഷേപണം വിജയിച്ചാൽ ചരിത്രമാകും. ചന്ദ്രനിൽ വാഹനമിറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
ഇത്തവണയും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് അടുത്തുള്ള സമതലത്തിലാകും ലാൻഡിംഗ്. പേടകം ചന്ദ്രനെ നിശ്ചിത പഥത്തിൽ ഭ്രമണം ചെയ്ത് ഭൂമിയുമായുള്ള ബന്ധം നിലനിർത്തുമ്പോൾ റോവറുമായി ലാൻഡർ ചന്ദ്രനിലിറങ്ങും. ഇതിൽ നിന്ന് പുറത്തിറങ്ങുന്ന റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കും. ബംഗളൂരുവിലെ യുആർ റാവു സാറ്റ്ലൈറ്റ് സെന്ററിലാണ് ഇലക്ട്രോ മാഗ്നൈറ്റിക് ഇന്റർഫറൻസ്, ഇലക്ട്രോമാഗ്നെറ്റിക് കോംപാറ്റിബിലിറ്റി തുടങ്ങിയ നിർണായകമായ പരിശോധനകൾ പൂർത്തിയാക്കിയത്. ചന്ദ്രനിൽ ഇറങ്ങുന്ന ലാൻഡറിന്റെ പരിശോധനകൾ ജനുവരി 31 മുതൽ ഫെബ്രുവരി രണ്ട് വരെ വിജയകരമായി നടത്തി.
രണ്ടാം ചാന്ദ്ര ദൗത്യം, ലാൻഡിംഗിന് മിനിറ്റുകൾ മുൻപ് നിയന്ത്രണം നഷ്ടമായി തകർന്നുവീണിരുന്നു. അന്നത്തെ പിഴവുകളിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ടാണ് മൂന്നാം ദൗത്യം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ഭൂമിയെ പഠിക്കുകയാണ് ലക്ഷ്യം. ചന്ദ്രനിലെ താപവ്യത്യാസം, പ്ലാസ്മയുടെ സാന്ദ്രത, ഗുരുത്വാകർഷണം, റേഡിയേഷൻ എന്നിവയാകും പഠിക്കുക. ഇതിനുള്ള ഉപകരണങ്ങളാണ് ലാൻഡറിലും റോവറിലുമുള്ളത്.
Comments