തിരുവനന്തപുരം: പ്രവാസിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും തട്ടിക്കൊണ്ടുപോയി പണവും സ്വർണ്ണവും കവർന്ന കേസിൽ കാമുകിയും സഹോദരനും ഇവരുടെ സുഹൃത്തുക്കളും പിടിയിൽ. ഈ കഴിഞ്ഞ 22 -ാം തീയതിയായിരുന്നു സംഭവം. ദുബായിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ തക്കല സ്വദേശി മുഹൈദീൻ അബ്ദുൾ ഖാദറിനെ സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു. രണ്ട് ദിവസം പൂട്ടിയിട്ട് മർദ്ദിക്കുകയും ശേഷം മുഹൈദീൻ കയ്യിലുണ്ടായിരുന്ന സ്വർണ്ണവും പണവും ഇവർ തട്ടിയെടുത്തു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ശംഖുമുഖം പോലീസ് നടത്തിയ അന്വഷണത്തിലാണ് പ്രതികൾ പിടിയിലായത്.
മുഹൈദിനും ഇൻഷയും ദുബായിൽ വെച്ച് അടുപ്പിത്തിലായിരുന്നു. ശേഷം ഇവർ വേർപിരിഞ്ഞു. എന്നാൽ ബന്ധത്തിൽ നിന്നും എന്നന്നേക്കുമായി പിന്മാറാൻ ഒരു കോടി രൂപ ഇൻഷ മുഹൈദിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മുഹൈദിൻ ഇതിന് വഴങ്ങിയില്ല. തുടർന്നാണ് നാട്ടിലേക്ക് പോകുംവഴി തിരുവനന്തപുരത്ത് നിന്നും ഇൻഷയുടെ സഹോദരൻ ഷഫീക്കും നാല് സുഹൃത്തുക്കളും ചേർന്ന് ഇയാളെ തട്ടിക്കൊണ്ടുപോകുന്നത്.
മുഹൈദിനെ ചിറയിൻ കീഴിലുള്ള റിസോർട്ടിൽ രണ്ട് ദിവസം കെട്ടിയിട്ട് മർദ്ദിച്ചതായും പോലീസിൽ നൽകിയ പരാതിയിൽ മുഹൈദിൻ ആരോപിക്കുന്നു. 15,70,000 രൂപയും രണ്ട് ഫോണും സ്വർണവും തട്ടിയെടുത്തതായും ഒപ്പം മുദ്ര പത്രങ്ങളിൽ ബലം പ്രയോഗിച്ച് ഒപ്പിടിച്ചതായും പരാതിയിൽ പറയുന്നു.
Comments