ടെഹ്റാൻ: പെൺകുട്ടികളുടെ വിദ്യാഭ്യാസം നിർത്തലാക്കണമെന്ന ഉദ്ദേശത്തോടെ ഇറാനിൽ വിഷം നൽകി. രാജ്യ തലസ്ഥാനമായ ടെഹ്റാന് സമീപം കോമിൽ സ്കൂൾ വിദ്യാർഥിനികൾക്കാണ് വിഷം നൽകിയത്. ഇറാൻ ആരോഗ്യ സഹമന്ത്രി യൂനസ് പനാഹിയാണ് വിവരം പങ്കുവെച്ചത്. നവംബർ ഒടുക്കം മുതൽ നിരവധി വിദ്യാർഥിനികൾക്ക് ശ്വാസകോശത്തിൽ വിഷബാധയുണ്ടായെന്നും നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടിയെതായുള്ള റിപ്പോർട്ടുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. ചിലർ വിഷം നൽകിയതിനെ തുടർന്നാണ് ഇതെന്ന് മന്ത്രി സ്ഥിരീകരിച്ചു. എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തുകയോ ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല.
”കോം സ്കൂളുകളിലെ നിരവധി വിദ്യാർത്ഥികൾക്ക് വിഷബാധയേറ്റതിന് ശേഷം നടത്തിയ അന്വേഷണത്തിൽ സ്കൂളുകൾ അടച്ചുപൂട്ടണമെന്ന് ചിലർ ആഗ്രഹിക്കുന്നുവെന്ന് കണ്ടെത്തി.” ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അധികാരികൾ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് രോഗബാധിതരായ വിദ്യാർഥിനികളുടെ രക്ഷിതാക്കൾ പ്രതിഷേധിച്ചിരുന്നു. വിഷബാധയുടെ കാരണം കണ്ടെത്താൻ ഇന്റലിജൻസ്, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് സർക്കാർ വക്താവ് അലി ബഹദോരി ജഹ്റോമി വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മുൻതസിരി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു.
Comments