തിരുവനന്തപുരം: ലോകരാജ്യങ്ങൾ ഇന്ത്യയെ കേൾക്കുന്നതിൽ ആഗോള ശക്തിയായി രാജ്യം മാറുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സങ്കീർണമായ സാഹചര്യങ്ങളിൽ സമവായം സൃഷ്ടിക്കാനും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനും സാധിക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യ ആണെന്നത് ലോകം അംഗീകരിച്ചു തുടങ്ങിയെന്നും വി മുരളീധരൻ പറഞ്ഞു. നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച ജി20 അദ്ധ്യക്ഷപദവി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
പാരസ്പര്യത്തിൽ ഊന്നി മുന്നോട്ട് പോകേണ്ട ലോകക്രമമാണ് നിലവിൽ എന്നിരിക്കെ ഇന്ത്യയുടെ G20 അദ്ധ്യക്ഷപദം ഏറെ നിർണായകമാണ്. റഷ്യ – യുക്രയ്ൻ യുദ്ധ സമയത്ത് പ്രധാനമന്ത്രി മുന്നോട്ട് വച്ച ആശയത്തോട് ലോകരാജ്യങ്ങൾ ഐക്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളുമായി ഊർജ സഹകരണത്തിൽ മുൻപില്ലാത്ത ധാരണകളും സഹകരണവും ഉണ്ടായി. രാജ്യാതിർത്തി കടന്നുള്ള കൂട്ടായ്മകൾക്ക് മുൻകൈ എടുക്കാൻ ഇന്ന് ഇന്ത്യയ്ക്ക് കഴിയുന്നുവെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ജനാധിപത്യ സങ്കൽപ്പത്തിൽ ഊന്നി ഇന്ത്യയുടെ വൈവിധ്യം അറിഞ്ഞുള്ള വികസനമാണ് ഇന്ത്യയ്ക്ക് പുതിയ കരുത്ത് പകരുന്നത് എന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
G20 ഉച്ചകോടിയിലേക്ക് വരുമ്പോൾ കേവലം സർക്കാരിന്റെ പ്രാതിനിധ്യം അല്ല, മറിച്ച് സമൂഹത്തെ ആകെ ചേർത്ത് നിർത്താൻ ആണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സമ്മേളന പരമ്പരകളും ചർച്ചകളും എല്ലാം ജനപങ്കാളിത്തം അറിഞ്ഞ് കൊണ്ടുള്ള ഉച്ചകോടി ഒരുക്കങ്ങളുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
Comments