അങ്കാര: തുർക്കിയെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തെക്കൻ തുർക്കിയിലാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് പരിക്കേറ്റു. ധാരാളം നാശനഷ്ടങ്ങള്‍ ഉണ്ടായതായും അധികൃതര്‍ അറിയിച്ചു.
മലത്യ പ്രവിശ്യയിലെ യെസിലിയൂർ നഗരത്തിലാണ് ഭൂചലനം ഉണ്ടായത്. പ്രദേശത്തെ ഇരുപതിലധികം കെട്ടിടങ്ങൾ തകര്‍ന്ന് വീണു. തകർന്നു വീണ നാലുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ ഒരു അച്ഛനും മകളും കുടുങ്ങി കിടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഭൂചലനം അനുഭവപ്പെട്ട സമയത്ത് സാധനങ്ങൾ എടുക്കുന്നതിനായി കെട്ടിടത്തിൽ പ്രവേശിച്ചതാണ് ഇരുവരും.
ഫെബ്രുവരി 6-നാണ് തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും ചില ഭാഗങ്ങളിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. അന്ന് നാശം വിതച്ച 11 തുർക്കി പ്രവിശ്യകളിൽ, മലത്യയും ഉൾപ്പെടുന്നു. ഈ ഭൂകമ്പത്തിൽ ഇരുരാജ്യങ്ങളിലുമായി 48,000-ത്തിലധികം പേർ മരിച്ചു. തുർക്കിയിൽ 173,000 കെട്ടിടങ്ങൾക്ക് തകർന്നു.
ശക്തമായ തുടർചലനങ്ങൾ അപകടസാധ്യത ഉയർത്തുന്നതിനാൽ തകർന്ന കെട്ടിടങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് അധികൃതര്‍ ജനങ്ങളോട് മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 6 മുതൽ ഭൂകമ്പം ബാധിച്ച മേഖലയിൽ പതിനായിരത്തോളം തുടർചലനങ്ങൾ ഉണ്ടായിട്ടുണ്ട്.
Comments