തിരുവനന്തപുരം: കൊലപ്പെടുത്താൻ നിരവധി തവണ ശ്രമം നടന്നതായി സോളാർ തട്ടിപ്പ് കേസ് പ്രതി സരിത. എസ്. നായർ. മുൻ ഡ്രൈവർ വിനുകുമാറിനെതിരെയാണ് പരാതി ഉയരുന്നത്. ഭക്ഷണത്തിൽ പലതവണയായി രാസവസ്തു ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് സരിത പരാതിയിൽ പറയുന്നത്. ഇതിന് പിന്നാലെ ഇവരുടെ രക്ത സാമ്പിളുകൾ ക്രൈം ബ്രാഞ്ച് ശേഖരിച്ചു.
സംസ്ഥാനത്ത് പരിശോധനയ്ക്ക് സൗകര്യമില്ലാത്തതിനാൽ ന്യൂഡൽഹിയിലെ നാഷണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ സാമ്പിളുകൾ പരിശോധനയ്ക്കായി അയക്കും. ശാരീരികമായി അവശനിലയിലായ സരിത ഇപ്പോൾ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലാണ്. ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായ സരിതയുടെ ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. ഇടതു കാലിനും സ്വാധീനക്കുറവുണ്ടായി. പരാതിക്കാരിയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ ഡ്രൈവർ വിനുകുമാർ സരിത നൽകിയ പരാതിയിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
പരാതിക്കാരിക്ക് മരണം വരെ സംഭവിക്കാവുന്ന തരത്തിൽ രാസപദാർത്ഥങ്ങൾ നൽകി. ഐപിസി 307 (കൊലപാതകശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിതമായ ഗൂഢാലോചന) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി. വിനുകുമാറിന്റെ വീട്ടിലും പരിശോധന നടത്തി. ചികിത്സിക്കുന്ന ഡോക്ടർമാരിൽനിന്നും വിവരം ശേഖരിച്ചു. വിനുകുമാറിന്റെ ഫോൺ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചു. വിനുകുമാറിന് പുറമേ മറ്റു ചിലർക്കുകൂടി ഇതിൽ പങ്കാളിത്തമുണ്ടെന്നു സംശയിക്കുന്നതായി സരിത പറയുന്നു. 2022 ജനുവരി 3-ന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജ്യൂസ് കടയിൽ വച്ച് വിനുകുമാറാണ് രാസവസ്തു കലർത്തിയതെന്ന് മനസ്സിലായിയെന്നും സരിത പറഞ്ഞു.
Comments