ജയ്പൂർ: തെരുവുനായയുടെ ആക്രമണത്തിൽ ഒരുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവിനെ പരിചരിക്കാനെത്തിയ ഭാര്യയ്ക്ക് സമീപം കിടന്നിരുന്ന കുഞ്ഞിനെയായിരുന്നു തെരുവുനായ കടിച്ചുകൊണ്ടുപോയത്. പിന്നീട് ആശുപത്രിയുടെ സമീപത്ത് നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. രാജസ്ഥാനിലെ സിറോഹിയിലാണ് സംഭവം.
ആശുപത്രിയിലെ ടിബി വാർഡിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ എടുത്തുകൊണ്ട് പോയത് നായകളാണ് മനസിലായത്. രണ്ട് തെരുവുനായകൾ ആശുപത്രിയ്ക്കുള്ളിലേക്ക് പ്രവേശിക്കുന്നതും കുറച്ച് സമയം കഴിഞ്ഞ് തിരിച്ചുപോകുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇതിലൊരു നായയുടെ വായിൽ കുഞ്ഞിനെ പിടിച്ചിരിക്കുന്നതും കാണാം. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
സിലിക്കോസിസ് ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിൽ എത്തിയതായിരുന്നു കുഞ്ഞിന്റെ കുടുംബം. കുട്ടിയുടെ പിതാവിനായിരുന്നു രോഗമുണ്ടായിരുന്നത്. ഇദ്ദേഹത്തെ പരിചരിക്കാനായി ഭാര്യ രേഖയും അവരുടെ മൂന്ന് മക്കളും ആശുപത്രിയിലുണ്ടായിരുന്നു. ഇതിനിടെയാണ് നിർഭാഗ്യകരമായ സംഭവമുണ്ടായത്.
ദുരന്തത്തിന്റെ ഉത്തരവാദികൾ ആശുപത്രി അധികൃതരാണെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ നാരായൺ പുരോഹിത് ആരോപിച്ചു. ആരോഗ്യവകുപ്പ് തീർത്തും പരാജയമാണെന്നും ആശുപത്രിക്കുള്ളിൽ പോലും തെരുവുനായകൾ സദാസമയം റോന്തുചുറ്റുകയാണെന്നും അദ്ദേഹം വിമർശിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Comments