എറണാകുളം: വരാപ്പുഴ സ്ഫോടനമുണ്ടായത് അനധികൃത പടക്ക ശേഖരത്തിൽ നിന്നെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജ്. ജയ്സൻ എന്നയാൾക്ക് പടക്കം വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണ് ഉള്ളതെന്നും എന്നാൽ ഇയാൾ വൻതോതിൽ പടക്കം സൂക്ഷിച്ചിരുന്നതായും കളക്ടർ പറഞ്ഞു. ചൂട് കൂടിയതാണ് സ്ഫോടന കാരണമെന്ന് സംശയിക്കുന്നതായും വിശദ അന്വേഷണം നടത്തുമെന്നും കളക്ടർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിയോടും തഹസിൽദാരോടും റിപ്പോർട്ട് തേടിയതായും കളക്ടർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയാണ് സ്ഫോടനം സംഭവിച്ചത്. അപകടത്തിൽ ഒരാൾ ഒരാൾ മരിക്കുകയും കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വരാപ്പുഴ സ്വദേശി ഡേവിസാണ് (50) മരിച്ചത്. എസ്തർ (7), എൽസ (5), ഇസബെൽ ( , ജാൻസൺ (38), ഫ്രഡീന (30), കെ.ജെ.മത്തായി (69) എന്നിവർക്കാണ് പരിക്കേറ്റത്.
ഉഗ്രസ്ഫോടനത്തിൽ സമീപത്തെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായി. സിനിമാ താരം ധർമ്മജൻ ബോൽഗാട്ടിയുടെ വീടിന് സമീപമായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് നടൻ ധർമജൻ ബോൾഗാട്ടി പറഞ്ഞു. രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഞാൻ രക്ഷപ്പെട്ടത്. ഇവിടുള്ള വെടിക്കെട്ടുകൾ എല്ലാം നടത്തുന്ന ആൾക്കാരാണ് ഇവർ. ലൈസൻസ് ഉള്ളവരാണ്. പക്ഷെ, ഇത്രയും ഇടുങ്ങിയ ഒരു സ്ഥലത്ത് പ്രവർത്തിക്കുന്നു എന്നതാണ് പ്രശ്നമെന്നും ധർമ്മജൻ പറഞ്ഞു.
സംഭവത്തിൽ പടക്ക നിർമ്മാണശാല ഉടമ ജയ്സനെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്.
Enter
Write to Janam Online Edit
Comments