തിരൂർ: ആഗോളവത്കരണ കുത്തകവിരുദ്ധ നിലപാടെടുക്കുമെങ്കിൽ ലീഗിനെ കൂടെകൂട്ടുമെന്ന് സിപിഐഎം സംസ്ഥാന ജനറൽ സെക്രട്ടറി എം.വി ഗോവിന്ദൻ. ജനകീയ പ്രതിരോധജാഥയുടെ ഭാഗമായി തിരൂരിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. മതനിരപേക്ഷ ഉള്ളടക്കത്തിൽ വെള്ളംചേർക്കരുത്, ആഗോളവത്കരണത്തിനെ എതിർക്കണം, കുത്തകവിരുദ്ധ നിലപാട് സ്വീകരിക്കണം; ഇത്തരത്തിൽ പ്രവർത്തിക്കാമെങ്കിൽ മുസ്ലിംലീഗിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതംചെയ്യുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.
മതനിരാസം സിപിഎം അംഗീകരിക്കുന്നില്ല. മതത്തെ അംഗീകരിക്കുന്നു. ലീഗിൽ വർഗീയതയെ അംഗീകരിക്കുന്നവരുണ്ട്. ലീഗ് വിട്ടാൽ യുഡിഎഫ് പിന്നെയില്ല. ശേഷം രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ മത്സരിക്കാനും സാധിക്കില്ലായെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ദേശിയ തലത്തിൽ സിപിഎമ്മും കോൺഗ്രസും സഖ്യമായി പ്രവർത്തിക്കുമ്പോഴാണ് സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ.
അബ്ദുൾ നാസർ മദനിക്ക് വിദഗ്ധ ചികിത്സ നൽകണമെന്നും ഇതിനായി കർണാടക സർക്കാരുമായി ബന്ധപ്പെടുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മദനിക്ക് ഫലപ്രദമായ ചികിത്സ നൽകണമെന്നാണ് നിലപാടെന്നും അദ്ദേഹം കൂട്ടിചേർത്തു.
Comments