എറണാകുളം: വീടിനുള്ളിൽ കയറിയ ആക്രമിയെ സധൈര്യം നേരിട്ട് പ്ലസ് വൺ വിദ്യാർത്ഥിനി അനഘ. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. അമ്മയും അച്ഛനും വീട്ടിൽ നിന്നിറങ്ങിയതിന് പിന്നാലെ അടുക്കള വാതിൽ പൂട്ടാൻ ചെന്നതായിരുന്നു അനഘ. വാതിലിന് പിന്നിൽ കണ്ട ആക്രമിയെ തേങ്ങ കൊണ്ട് കൈകാര്യം ചെയ്യുകയായിരുന്നു വിദ്യാർത്ഥിനി.
ആക്രമിയുടെ നിഴൽ കണ്ടതതോടെ അനഘ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് നേരിടുകയായിരുന്നു. അക്രമി വീട്ടിൽ നിന്ന് കത്തിയെടുത്ത് വീശി. പിന്നോട്ട് മാറാൻ ശ്രമിച്ചെങ്കിലും അക്രമി വിടാൻ തയ്യാറായിരുന്നില്ല. ഒടുവിൽ അനഘ കൈ കൊണ്ട് തടഞ്ഞു. അക്രമി അനഘയുടെ വാ പൊത്തിയതോടെ ശ്വാസം മുട്ടി. പിന്നാലെ അനഘ,അക്രമിയുടെ അടിവയറിലേക്ക് മുട്ടുകൊണ്ട് ചവിട്ടി. സമീപത്ത് കിടന്നിരുന്ന തേങ്ങ കൊണ്ട് തലയ്ക്കടിയ്ക്കുകയും ചെയ്തു. അക്രമി മതിൽ ചാടി രക്ഷപ്പെട്ടു.
തക്കസമയത്തെ പ്രതിരോധമാണ് ജീവൻ രക്ഷിച്ചത്. പത്ത് വർഷക്കാലമായി അനഘ കരാട്ടെ അഭ്യസിക്കുന്നുണ്ട്. തൃപ്പൂണിത്തുറ ജിഎച്ച്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. സംഭവത്തിന് പിന്നാലെ ഹിൽപാലസ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതി രണ്ടു ദിവസമായി പരിസരപ്രദേശങ്ങളിൽ കറങ്ങി നടക്കുന്നുണ്ടെന്നാണു വിവരം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
Comments