കോഴിക്കോട്: മാല പൊട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളെ സാഹസികമായി പിടികൂടി വീട്ടമ്മ. കോഴിക്കോട് നരിക്കുനി സ്വദേശിയായ സുധയാണ് മോഷ്ടാക്കളെ കീഴ്‌പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചത്. തമിഴ്‌നാട് സ്വദേശികളാണ് അറസ്റ്റിലായത്.
മാല തിരികെ ലഭിച്ചിരുന്നെങ്കിലും പ്രതികളെ കീഴ്‌പ്പെടുത്തണമെന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് സുധ പറഞ്ഞു. വീട്ടുജോലിയെടുത്ത് സമ്പാദിച്ച് വാങ്ങിയ മാലയാണെന്നും അവർ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നഗരത്തിൽ ബസിറങ്ങിയതിന് പിന്നാലെയാണ് കഴുത്തിൽ കിടന്ന മാല രണ്ട് സ്ത്രീകൾ ചേർന്ന് പൊട്ടിച്ചുകൊണ്ട് ഓടിയത്. സുധയും ഇവർക്ക് പിന്നാലെ ഓടി. പിന്നാലെ രണ്ട് പേരെയും കൈയോടെ പിടികൂടി കൂടുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പോലീസിലേൽപ്പിച്ചു. ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത് വിവിധഭാഷ തൊഴിലാളികളാണെന്ന് വ്യക്തമായത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെ രണ്ട് പേർ കൂടി അറസ്റ്റിലായി. അയ്യപ്പൻ, ദേവി, ഇവരുടെ മക്കളായ സന്ധ്യ, വസന്ത എന്നിവരാണ് അറസ്റ്റിലായത്.
വിവിധ സംസ്ഥാനങ്ങളിലെ ആരാധനാലയങ്ങൾ, മാളുകൾ, ഷോപ്പുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കൃത്രിമമായി തിരക്കുണ്ടാക്കി കവർച്ച നടത്തുന്നവരാണ് ഇവരെന്ന് വ്യക്തമായി. നഗരങ്ങൾ കേന്ദ്രീകരിച്ച് വീട് വാടകയ്‌ക്ക് എടുത്ത് കുടുംബമായി താമസിക്കും. സംശയം തോന്നാത്ത രീതിയിൽ നല്ല വസ്ത്രം ധരിച്ച് ബസ്സുകളിലും കടകളിലും കയറി ഇറങ്ങി മോഷണം നടത്തും. ഏറെ കാലമായി അന്വേഷിച്ചിട്ടും സംഘത്തെ പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇവരുടെ സമൂഹമാദ്ധ്യമങ്ങളും മറ്റും നിരീക്ഷിച്ച് കൂടുതൽ പേരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
Comments