കൊച്ചി: വരാപ്പുഴ പടക്കശാല സ്ഫോടനത്തിന് കാരണം വെടിമരുന്ന് തെറ്റായി കൈകാര്യം ചെയ്തതാവാം എന്ന് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് എസ് ശരവണൻ. പടക്കങ്ങളിൽ നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കും. ഇതിനായി സാമ്പിൾ ശേഖരിച്ചിട്ടുണ്ടെന്നും, ചൂടും അപകട കാരണമാകാമെന്നും കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് പറഞ്ഞു.
അതേസമയം ചെറിയ തോതില്‍ പടക്കം വില്‍ക്കാനുള്ള ലൈസൻസിന്‍റെ മറവില്‍ നിരവധി സ്ഫോടക വസ്തുക്കൾ അപകടം നടന്ന വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവിടെ പടക്കം നിർമ്മിച്ചതായി പൊലീസിന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. പെട്ടന്ന് മഴ പെയ്തപ്പോള്‍ മുറ്റത്ത് ഉണക്കാനിട്ടിരുന്ന സ്ഫോടക വസ്തുക്കള്‍ ഒന്നിച്ച് വാരിയെടുത്ത് അകത്തേക്ക് കൊണ്ടുപോകവെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് അപകട സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന തമിഴ്നാട്ടുകാരനായ തൊഴിലാളി അയല്‍വാസികളോട് പറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വൻ സ്ഫോടനം ഉണ്ടായത്. ഒരാൾ മരിച്ചു
സ്ഫോടനത്തെതുടർന്ന് കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളില്‍ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ പടക്കം സൂക്ഷിച്ച വരാപ്പുഴ സ്വദേശികളും സഹോദരങ്ങളുമായ ജാൻസൻ, ജെൻസൻ എന്നിവരെയാണ് പ്രതികളായി ഉൾപ്പെടുത്തിയത്. കേസില്‍ പ്രതികളായ ജെയ്സൻ ഒളിവിലും ജാൻസൻ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുമാണ്.
Comments