ന്യൂഡൽഹി: 2023 അവസാനത്തോടെ നൂറിലധികം വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി ആകാശ എയർ. അന്തരിച്ച നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ 46 ശതമാനം ഇക്വിറ്റി ഓഹരികളുണ്ട് ആകാശ എയറിന്. രാജ്യത്തെ ഏറ്റവും പുതിയ എയർലൈൻ കൂടിയാണ് ആകാശ എയർ.
‘വർഷാവസാനത്തോടെ ഞങ്ങൾ പുതിയ വിമാനങ്ങൾക്കായള്ള ഒരു വലിയ ഓർഡർ നൽകും, എന്നാൽ അത് എത്രയായിരിക്കും എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല’ എന്നുമാണ് ആകാശ എയറിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വിനയ് ദുബെ പറഞ്ഞത്.
ചെലവ് കുറഞ്ഞ എയർലൈനായ ആകാശ എയർ, പുതിയ ഫ്ലൈറ്റുകൾക്കായി 300-ലധികം പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാനും ഒരുങ്ങുകയാണ്. അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ആകാശ എയറിന് 3,500 പൈലറ്റുമാരെങ്കിലും വേണ്ടിവരുമെന്നും വിനയ് ദുബെ പറഞ്ഞു. 2023-ടെ അന്താരാഷ്ട്ര തലത്തിലേക്ക് കടക്കാനാണ് ആകാശ എയർ പദ്ധതിയിടുന്നതെന്നും അദ്ദേഹം വ്യക്തമാതക്കി. ബംഗളൂരുവിൽ ഒരു ലേണിംഗ് അക്കാദമി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായും വിനയ് ദുബെ പറഞ്ഞു.
ആകാശ എയർ ഇതിനോടകം തന്നെ പുതിയ 72 വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇതിൽ 18 എണ്ണം എത്തിയതായും റിപ്പോർട്ടുണ്ട് . രാജ്യത്ത് അതിവേഗം വളരുന്ന എയർലൈനുകളിൽ ഒന്നാണ് ആകാശ എയർ. ആകാശയിൽ നിലവിൽ 2,000 ജീവനക്കാരുണ്ട്. അതായത് ഒരു വിമാനത്തിൽ ഏകദേശം 100-110 ജീവനക്കാർ.
Comments