കൊച്ചി : ഓൺലൈൻ നിരൂപകരെ വിമർശിച്ച് നടൻ മുകേഷ് . ഏറ്റവും പുതിയ ചിത്രം ‘ഓ മൈ ഡാർലിംഗ്’ ജിസിസി റിലീസിനോടനുബന്ധിച്ച് ദുബായിൽ നടന്ന പ്രസ് കോൺഫറൻസിലാണ് താരം ഓൺലൈൻ റിവ്യൂവേഴ്‌സിനെ നിശിതമായി വിമർശിച്ചത്.
“സോഷ്യൽ മീഡിയ റിവ്യൂകളെ കുറിച്ച് വളരെ മോശപ്പെട്ട അഭിപ്രായമാണ് എനിക്ക്. അതിനെ കുറിച്ചെല്ലാം നിരവധി ചർച്ചകൾ ഇതിനകം നടന്നു കഴിഞ്ഞു. ഇതൊക്കെ ഒരാളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമല്ലേ? പത്ര സ്വാതന്ത്ര്യമല്ലേ? എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ അതിൽ ഒരു ശരി ഉണ്ടെന്ന് നമുക്ക് തോന്നും. പക്ഷേ അതിൽ ഒരു ശരിയുമില്ല. അത് ദുരുപയോഗം ചെയ്യുകയാണെന്ന് ഒരു സംശയവും ഇല്ലാതെ തന്നെ പറയാം. ഒരു സിനിമ ഉണ്ടാക്കുവാൻ സംവിധായകനും നിർമ്മാതാവും അഭിനേതാക്കളും ചെയ്യുന്ന പ്രയത്നങ്ങൾ വലുതാണ്. എന്നാൽ ഫസ്റ്റ് ഷോ കഴിയുമ്പോൾ തന്നെ ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത ഒരാൾ വന്ന് അത് കൊള്ളില്ല, ഇത് കാണരുത് എന്നൊക്കെ ചുമ്മാ പച്ചക്ക് പറയുകയാണ്. ഇതൊക്കെ പറയാൻ എന്ത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ഇയാൾക്കുള്ളത്? ബാക്കിയുള്ളവർ ഒക്കെ മണ്ടന്മാരാണോ?
“മുകേഷും ലെനയും തമ്മിലുള്ള രംഗങ്ങളിൽ ചിരിക്കാനുള്ളത് പറയുമ്പോൾ വിഷമം വരുന്നു, കരയാനുള്ളത് പറയുമ്പോൾ ചിരി വരുന്നു എന്നൊക്കെയാണ് ഒരുത്തൻ പറയുന്നത്. ഞാൻ സിനിമയിൽ വരുമ്പോൾ ഇവന്റെ ഒക്കെ ഫാദർ ജനിച്ചിട്ട് പോലുമില്ല. ഒരു സീനെടുത്ത് കഴിഞ്ഞാൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ കുഴപ്പമാണെന്ന് പറയുവാൻ ഉള്ള അവകാശവും സീനിയോരിറ്റിയും എനിക്കുണ്ട്. ഇതിപ്പോൾ കൊച്ചുകുട്ടികൾ വരെ വന്ന് ചുമ്മാ പരിഹസിക്കുകയാണ്. ഇവർക്കൊക്കെ എന്തോ കിട്ടാനുള്ളത് കിട്ടിയിട്ടില്ല എന്നാണ് തോന്നുന്നത്. കുറ്റം പറയുമ്പോൾ നല്ല കാര്യങ്ങൾ കൂടി പറയണം. എന്നാലേ വിശ്വസിക്കുവാൻ പറ്റൂ. ഷോലെ ഒക്കെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. എന്താണ് ഈ അമിതാഭ് ബച്ചനും ധർമേന്ദ്രയും ഒക്കെ എന്താണ് ഈ കാണിക്കുന്നത്? ഇവരുടെ മുഖത്ത് എന്താണ് വരുന്നത്? എന്നൊക്കെ അന്ന് ഇവർ ചോദിച്ചേനെ. അമിതാഭ് ബച്ചനൊക്കെ രക്ഷപ്പെട്ടത് മഹാഭാഗ്യം.”മുകേഷ് പറഞ്ഞു .
Comments