കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടയിൽ വെറ്റിനറി ഡോക്ടർ അറസ്റ്റിൽ. കോട്ടയം പനച്ചിക്കാട് സർക്കാർ മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ ജിഷ കെ ജയിംസാണ് അറസ്റ്റിലായത്. എരുമയുടെ മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്യുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 1,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് കയ്യോടെ പിടിക്കുകയായിരുന്നു. വിജിലൻസ് എസ്പി വിജി വിനോദ് കൂമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
സമാന രീതിയിൽ കഴിഞ്ഞ ദിവസം ഗർഭപാത്രത്തിലെ മുഴ നീക്കുന്നതിനായി കൈക്കൂലി വാങ്ങിയ ഡോക്ടർമാരെ പിടികൂടിയിരുന്നു. മുഴ നീക്കുന്നതിനായി 5,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാരായ പ്രദീപ് വർഗീസ് കോശി, അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടറായ വീണ വർഗീസ് എന്നിവരെയായിരുന്നു അറസ്റ്റ് ചെയ്തത്. പാവറട്ടി പൂവത്തൂർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പരാതിക്കാരന്റെ ഭാര്യയുടെ ഗർഭപാത്രത്തിലെ മുഴ നീക്കുന്നതിനായി ആശുപത്രിയിലെത്തിയപ്പോഴായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്.
Comments