കേരള സർക്കാരിന്റെ ഹെലികോപ്റ്റർ വാടക കരാർ വീണ്ടും ചിപ്‌സൺ എയർവേസിന്; 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ വാടക കരാർ ചിപ്‌സൺ എയർവേസിന്. പുതിയ ടെണ്ടർ വിളിക്കില്ലെന്നും കഴിഞ്ഞ വർഷം ടെണ്ടർ ലഭിച്ച ചിപ്‌സൺ എയർവേഴ്‌സിന് കരാർ നൽകുമെന്നും സർക്കാർ അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയ്‌ക്കാണ് കരാർ. 20 മണിക്കൂറിന് 80 ലക്ഷമായിരുന്നു ടെണ്ടറിൽ ചിപ്‌സൺ എയർവേസ് മുന്നോട്ടുവച്ചത്. സർക്കാരുമായുള്ള തുടർ ചർച്ചയിൽ 25 മണിക്കൂർ 80 ലക്ഷത്തിന് നൽകാമെന്ന് സമ്മതിക്കുകയായിരുന്നു. ബാക്കി ഓരോ മണിക്കൂറിന് 90,000 രൂപ നൽകണം.
6 സീറ്റുകളുള്ള ഹെലികോപ്റ്റർ മൂന്നു വർഷത്തേക്കാണ് കേരള സർക്കാർ വാടകയ്‌ക്കെടുക്കുന്നത്. രോഗികളെയും, അവയവദാനത്തിന് കൊണ്ടുപോകുന്നതിനുമായിരിക്കും ആദ്യ പരിഗണന. വി ഐ പി യാത്ര, ദുരന്ത നിവാരണം, മാവോയിസ്റ്റ് പരിശോധന എന്നിവയ്‌ക്കും ഹെലികോപ്റ്റർ ഉപയോഗിക്കും. അതേസമയം ചിപ്‌സൺന്റെ ടെണ്ടർ കാലാവധി ജൂലൈയിൽ അവസാനിച്ചിരുന്നു.
Comments