കാണാതായ യുവാവിന്റെ ശരീരാവശിഷ്ടങ്ങൾ സ്രാവിന്റെ വയറ്റിൽനിന്നു കണ്ടെത്തി. അർജന്റീനയുടെ തെക്കൻ തീരമായ ചുബുട് പ്രവിശ്യയിലൂടെ ബൈക്ക് ഓടിച്ചു പോകുന്നതിനിടെയാണ് ഡിയേഗോ ബാരിയ എന്ന മുപ്പത്തിരണ്ടുകാരനെ കാണാതായത്. ബാരിയ തീരത്തുകൂടി സഞ്ചരിക്കുന്ന സമയത്ത് വലിയ തിരമാലകളുണ്ടായിരുന്നു. ഫെബ്രുവരി 18നായിരുന്നു ഇത്. വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
ഈ സംഭവം നടന്ന് പത്തു ദിവസത്തിനു ശേഷം 2 മീൻപിടിത്തക്കാർക്ക് 3 സ്രാവിനെ കിട്ടി. ഇതിലൊന്നിനെ മുറിച്ചു നോക്കിയപ്പോഴാണു മനുഷ്യന്റെ കൈ സ്രാവിന്റെ വയറ്റിൽനിന്നു ലഭിച്ചത്. ഇവർ കോസ്റ്റ് ഗാർഡിനെ വിവരമറിയിച്ചു. ബാരിയയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിന് നേതൃത്വം നൽകിയ ഡാനിയേല മില്ലട്രൂസ് ഇവിടെയെത്തി പരിശോധിച്ചു.
വിവരമറിയിച്ചതനുസരിച്ച് കുടുംബാംഗങ്ങളും എത്തി. ശരീരാവശിഷ്ടത്തിലെ ടാറ്റൂ കണ്ടാണ് ബാരിയയാണ് മരിച്ചതെന്ന് ഉറപ്പിച്ചത്. ഡിഎൻഎ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. തിരയിൽപ്പെട്ട് കടലിലെത്തുകയും സ്രാവ് പിടികൂടുകയും ചെയ്തതാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
Comments