ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി കെജ്രിവാളും പാർട്ടിയും വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചു എന്നാണ് സന്ദീപ് ദീക്ഷിതിന്റെ വാദം. ഇതിനായി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേനയോട് കേസെടുക്കണമെന്ന് അഭ്യർത്ഥിച്ചു. വെള്ളിയാഴ്ച ലഫ്റ്റനന്റ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ സന്ദീപ് ദീക്ഷിത് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടു.
പിഡബ്ല്യുഡി പദ്ധതികളുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പങ്കുവെച്ച് മുഖ്യമന്ത്രി കെജ്രിവാൾ പരസ്യങ്ങൾ നൽകിയെന്നും ഇത് നേരിട്ട് ഐപിസി സെക്ഷൻ 420 പ്രകാരമാണെന്നും സന്ദീപ് ദീക്ഷിത് ആരോപിച്ചു. നിർമാണ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ പണം ലാഭിക്കാമെന്ന് അരവിന്ദ് കെജ്രിവാൾ പറയുന്നുണ്ടെങ്കിലും തെറ്റായ പരസ്യങ്ങളാണ് നൽകുന്നത്. പരസ്യങ്ങളിൽ നൽകിയിരിക്കുന്ന വാദങ്ങൾ തെറ്റാണെന്നാണ് കണക്കുകൾ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ലെഫ്റ്റനന്റ് ഗവർണറെ കണ്ടുവെന്നും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടതായി സന്ദീപ് ദീക്ഷിത് ട്വീറ്റ് ചെയ്തു. ‘ഡൽഹി ലഫ്റ്റനന്റ് ഗവർണറെ കണ്ടു. കഴിഞ്ഞ 8 വർഷമായി അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും അവരുടെ മാദ്ധ്യമങ്ങളും എന്നെക്കുറിച്ച് പ്രചരിപ്പിച്ച വിവിധ അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഒന്നുകിൽ എന്നെ പ്രോസിക്യൂട്ട് ചെയ്യുക അല്ലെങ്കിൽ അവരെ നുണയന്മാരാണെന്ന് തെളിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.’
Comments