തിരുവനന്തപുരം: കെഎസ്ഇബി സ്മാർട്ട് മീറ്റർ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാതെ അന്വേഷണ കമ്മീഷൻ. ഇടത് യൂണിയനുകളുടെ ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ കഴിയാത്തതിനാലാണ് റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതെന്നാണ് അധികൃതരുടെ വാദം. യൂണിയനുകളുടെ ആവശ്യങ്ങൾ പഠിക്കാൻ നിയോഗിച്ച അന്വേഷണ കമ്മീഷൻ കഴിഞ്ഞ മാസം 28ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണം എന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു.
ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള കെഎസ്ഇബിയുടെ നീക്കത്തെയാണ് ഇടത് യൂണിയൻ സംഘടനകൾ എതിർക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞ് മൂന്നു ദിവസം പിന്നിട്ട് കഴിഞ്ഞു. എന്നിട്ടും സർക്കാർ ഇതുവരെ അന്വേഷണ കമ്മീഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വിവരം.
അതേസമയം സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിൽ കരാർ കമ്പനിയെ തിരഞ്ഞെടുക്കുന്നതിനായി കെഎസ്ഇബി നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇടത് യൂണിയനുകളുടെ നിലപാടിന് എതിരാണ് കെഎസ്ഇബി മാനേജ്മെന്റ് എന്നാണ് വ്യക്തമാകുന്നത്. ഇതാണ് അന്വേഷണം വൈകിപ്പിക്കാൻ കാരണമെന്നാണ് വിമർശനം.
സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനായി 4,060 കോടി രൂപയുടെ കടമെടുപ്പ് നീക്കങ്ങളും പുരോഗമിക്കുകയാണ്. ഇടതു യൂണിയനുകളും സർക്കാരും തമ്മിലുള്ള ഒത്തുകളിയാണ് സ്മാർട്ട് മീറ്റർ വൈകാൻ കാരണമെന്നാണ് മറ്റൊരു വാദം. നിലവിൽ സ്മാർട്ട് മീറ്ററുമായി മുന്നോട്ടുപോകാനാണ് കെഎസ്ഇബി മാനേജ്മെന്റിന്റെ തീരുമാനം. നിശ്ചിത സമയത്തിനുള്ളിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ സ്മാർട്ട് മീറ്റർ കരാർ ഒപ്പ് വയ്‌ക്കുന്നത് ഇനിയും വൈകാനാണ് സാധ്യത.
Comments