ശ്രീനഗർ: പാകിസ്താനിൽ കൊല്ലപ്പെട്ട ജമ്മു കശ്മീർ സ്വദേശിയായ ഭീകരന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ജമ്മു കശ്മീരിലെ കുപ്‌വാര സ്വദേശിയായ ബഷീർ അഹമ്മദ് പീറിന്റെ സ്വത്തുക്കാണ് കണ്ടുകെട്ടിയിരിക്കുന്നത്. ഇയാൾ ഹിസ്ബുൾ മുജാഹിദ്ദീൻ (എച്ച്എം) എന്ന ഭീകര സംഘടനയിലെ അംഗമായിരുന്നു.
കുപ്‌വാര ജില്ലയിലെ ക്രാൽപോറയിലെ ബാബർപോര പ്രദേശത്തായിരുന്നു ബഷീർ അഹമ്മദ് താമസിച്ചിരുന്നത്. ഫെബ്രുവരി 21-നാണ് റാവൽപിണ്ടിയിൽ വച്ച് ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറായ പീർ വെടിയേറ്റ് കൊല്ലപ്പെടുന്നത്. യുഎപിഎ നിയമ പ്രകാരം കഴിഞ്ഞ വർഷം ഒക്ടോബർ 4-ന് കേന്ദ്രസർക്കാർ ഇയാളെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.
ബാഗ്പോര, പൻസ്ഗാം മേഖലകളിലുള്ള പീറിന്റെ ഭൂമിയാണ് എൻഐഎ കണ്ടുകെട്ടിയത്. ഹിസ്ബുൾ മുജാഹിദീൻ, ലഷ്കർ-ഇ-തൊയ്ബ തുടങ്ങിയ ഭീകര സംഘടനങ്ങളുടെ പ്രവർത്തനങ്ങൾ രാജ്യത്ത് വിപുലീകരിക്കാൻ വേണ്ടി ബഷീർ അഹമ്മദ് പീർ ശ്രമിച്ചിരുന്നു. ഇതിനായി, ഭീകരരെ തമ്മിൽ ഒന്നിപ്പിക്കാൻ ഇയാൾ ഓൺലൈൻ ചർച്ചകൾ സംഘടിപ്പിക്കുകയും ഗ്രൂപ്പുകൾ ആരംഭിക്കുകയും ചെയ്തിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
Comments