ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്താന് പണം വായ്പ നൽകി ചൈന. 130 കോടി ഡോളർ അതായത് ഏകദേശം പതിനായിരം കോടിയിലേറെ ഇന്ത്യൻ രൂപ വായ്പ നൽകിയതായി പാകിസ്താൻ ധനകാര്യ മന്ത്രി ഇഷാഖ് ധര് പറഞ്ഞു. പുതിയ സാമ്പത്തിക സഹായത്തെ കുറിച്ച് ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.
മൂന്ന് തവണ ആയിട്ടാണ് ഇന്‍ഡസ്ട്രിയല്‍ ആന്റ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന പാകിസ്താന് ലോൺ നൽകുന്നത്. ഇതിനോടകം ആദ്യത്തെ 500 മില്യൺ പാകിസ്താൻ സെൻട്രൽ ബാങ്കിന് ലഭിച്ചു. പാകിസ്താന്റെ വിദേശനാണ്യ കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കാൻ ഇത് സഹായകമാകുമെന്നും ഇഷാഖ് ധര് വ്യക്തമാക്കി.
പാകിസ്താൻ രൂപയുടെ മൂല്യം ഇടിഞ്ഞതുമുതൽ രക്ഷപ്പെടാനായി ഇതിന് മുമ്പും സഹായിച്ചത് ചൈനയാണ്. ഏതാണ്ട് 700 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഇതുവരെ പാകിസ്താന് ലഭിച്ചത്. അന്താരാഷ്ട്ര നാണയനിധിയുമായി ( ഐ.എം.എഫ്) ഇസ്ലാമബാദ് കരാര്‍ ഒപ്പിട്ടതിനു ശേഷമെ പാകിസ്താനു കൂടുതല്‍ വിദേശ ധനസഹായം ലഭിക്കൂ. അതിനാൽ ഉടനെ തന്നെ കരാറില്‍ ഒപ്പു വയ്ക്കുമെന്നും മന്ത്രി അറിയിച്ചു.
പാകിസ്താന് 2019-ൽ ആറ് ബില്യൺ യുഎസ് ഡോളറാണ് ഐഎംഎഫ് സഹായം നൽകിയത്. അപ്രതീക്ഷിതമായെത്തിയ പ്രളയം രാജ്യത്ത് വീണ്ടും നാശം വിതച്ചതോടെ 2022ൽ 1.1 ബില്യൺ യുഎസ് ഡോളർ സഹായം ഐഎംഎഫ് വീണ്ടും നൽകിയിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് പാകിസ്താനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുകയും സാമ്പത്തികമായി വളർച്ച കൈവരിക്കുന്നതിൽ രാജ്യം പൂർണമായും പരാജയപ്പെടുകയും ചെയ്തു. ഇതോടെ ഐഎംഎഫ് സഹായ വിതരണം കഴിഞ്ഞ നവംബറിൽ നിർത്തി വയ്ക്കുകയായിരുന്നു.
Comments