ഡൽഹി: ഭാരത് ജോഡോ യാത്ര ആവശ്യമായി വന്നത് ഇന്ത്യയുടെ ജനാധിപത്യ ഘടനകൾ ക്രൂരമായ ആക്രമണത്തിന് വിധേയമായതിനാലാണെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിൽ ബിജെപിയ്ക്കെതിരെയുള്ള ജനരോഷത്തിന്റെ അടിയൊഴുക്കുണ്ടായിരുന്നുവെന്നും അതൊന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യൻ ജേണലിസ്റ്റ് അസോസിയേഷനുമായി യുകെയിൽ നടത്തിയ സംവാദത്തിലാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിലെല്ലാം കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടിട്ടും ജനങ്ങൾക്ക് ബിജെപിയോട് വിരോധമുണ്ടെന്നാണ് കോൺഗ്രസ് എംപിയുടെ വാദം.
‘ഇന്ത്യൻ ജനാധിപത്യത്തിന്റെ ഘടനകൾ ക്രൂരമായ ആക്രമണത്തിന് വിധേയമായതിനാലാണ് എനിക്ക് ഭാരത് ജോഡോ യാത്ര നടത്തേണ്ടി വന്നത്. ജുഡീഷ്യറിയും പാർലമെന്റും മാദ്ധ്യമ സ്ഥാപനങ്ങളും അക്രമിക്കപ്പെടുന്നു. ഞങ്ങളുടെ ശബ്ദവും ജനങ്ങളുടെ ശബ്ദവും ചാനലുകളിലൂടെ പുറത്തു കേൾപ്പിക്കാൻ പ്രയാസമാണ്. ഇങ്ങനെയൊരു അവസ്ഥ ആധുനിക ഇന്ത്യയിൽ മുമ്പ് കണ്ടിട്ടില്ല. ബിജെപിക്കെതിരെ ജനങ്ങൾക്ക് കടുത്ത അമർഷമുണ്ട്. ഭാരത് ജോഡോ യാത്രയിൽ ആ രോഷത്തിന്റെ അടിയൊഴുക്കുണ്ടായിരുന്നു. എന്നാൽ മാദ്ധ്യമങ്ങളിൽ അതിനെക്കുറിച്ച് കേൾക്കുന്നില്ല’.
‘പ്രതിപക്ഷ പാർട്ടികൾ തമ്മിൽ ഏകോപനം നടക്കുന്നുണ്ട്. ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ ബിജെപിയോട് പോരാടുകയാണ്. ബിജെപിയെ പരാജയപ്പെടുത്തണമെന്നാണ് എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും ലക്ഷ്യം. ആ ലക്ഷ്യം പ്രതിപക്ഷത്തിന്റെ മനസ്സിൽ ആഴത്തിൽ വേരൂന്നിയതാണ്. ഇന്ത്യയിലെ ഒരു സ്ഥാപനവും നിഷ്പക്ഷമല്ല. ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളും ബിജെപി പിടിച്ചെടുത്തു. ഇതിനെതിരെയുള്ള പോരാട്ടമാണ് ഞങ്ങൾ നടത്തുന്നത്. ഏതെങ്കിലും തരത്തിലുള്ള ഭീഷണിപ്പെടുത്തലുകൾ എനിക്ക് ഇഷ്ടമല്ല. ഞാൻ അഹിംസയിലാണ് വിശ്വസിക്കുന്നത്. അതിനാൽ തന്നെ എനിക്ക് ഭീഷണിപ്പെടുത്തലുകൾ ഇഷ്ടമല്ല’ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, വിദേശ രാജ്യങ്ങളിൽ ഇന്ത്യയെ അപമാനിക്കുന്ന പ്രസ്താവനങ്ങൾ നടത്തുന്ന രാഹുൽ ഗാന്ധിയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്.
Comments