പാലക്കാട്: വൈദ്യുത ബില്ല് അടച്ചില്ലെന്ന പേരിൽ വനവാസി ഊരിലെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി. മലമ്പുഴ ഗ്രാമപ്പഞ്ചായത്തിൽ ധോണിക്ക് സമീപമുള്ള 30 വനവാസി കുടുംബങ്ങളെയാണ് കെഎസ്ഇബി ഇരുട്ടിലാക്കിയത്. മുല്ലക്കര വനവാസി ഊരിലെ വൈദ്യുതിയാണ് ഉദ്യോഗസ്ഥർ വിച്ഛേദിച്ചത്. കേരളാ വനവാസി വികാസ കേന്ദ്രത്തിന്റെ പ്രവർത്തകർ മുല്ലക്കര ഊര് സന്ദർശിച്ച സമയത്താണ് ഒരു മാസക്കാലമായി ഊരിൽ വൈദ്യുതിയില്ലെന്ന വിവരം പുറത്തറിയുന്നത്.
മുൻകാലങ്ങളിൽ പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്നാണ് ഈ ഊരുവാസികളുടെ വൈദ്യുത ബില്ല് അടച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ചു മാസങ്ങളായി പട്ടിക വർഗ്ഗ വികസന വകുപ്പ് ഊരുവാസികളുടെ വൈദ്യുത ബില്ല് അടയ്‌ക്കുന്നതിൽ മുടക്കം വരുത്തുകയായിരുന്നുവെന്ന് ജനങ്ങൾ ആരോപിച്ചു. കുടിശ്ശിക വന്നതോടെ കെഎസ്ഇബി വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു. മുല്ലക്കര ഊരിൽ വെളിച്ചം ഇല്ലാത്തതു കാരണം രാത്രിയിൽ വന്യമൃഗങ്ങൾ പ്രദേശത്ത് പ്രവേശിക്കുന്നത് അറിയാൻ കഴിയുന്നില്ല.
വിഷപ്പാമ്പുകളുടെ ശല്യമുള്ളതിനാൽ കുട്ടികളടക്കമുള്ള ഊരുവാസികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വൈദ്യുതിയുടെ അഭാവത്തിൽ ഊരിലെ പിഞ്ചുകുഞ്ഞുങ്ങളും വയോധികരും വിദ്യാർത്ഥികളുമടക്കം ദുരിതം അനുഭവിക്കുകയാണ്. ആനയും പുലിയും കരടിയുമടക്കമുള്ള വന്യജീവികളുടെ ശല്യം രൂക്ഷമായ മുല്ലക്കര വനവാസി ഊരിൽ വൈദ്യുതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരളാ വനവാസി വികാസ കേന്ദ്രം പാലക്കാട് ജില്ലാ സെക്രട്ടറി അഡ്വ. രതീഷ് ഗോപാലൻ പാലക്കാട് ജില്ലാ കളക്ടർക്ക് പരാതി നൽകി.
Comments