എറണാകുളം: പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ഇന്ന്. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴൽ. സർവ്വാഭരണ വിഭൂഷിതയായ ചോറ്റാനിക്കര അമ്മയെ ഒരുനോക്ക് കണ്ട് പുണ്യം തേടാൻ പതിനായിരക്കണക്കിന് സ്ത്രീകളാണ് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്നത്. ഉച്ചയ്ക്ക് രണ്ട് മുതൽ പത്ത് വരെയാണ് ദേവി ദർശനം. ഒന്നര ലക്ഷത്തോളം ഭക്തർ ദർശനത്തിനെത്തുമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
തങ്കഗോളകയും ആഭരണങ്ങളും പട്ടുടയാടകളും താമരമാലയും അണിയിച്ച് നെയ് വിളക്കിന്റെ പ്രഭയിൽ മകം ദർശനം ഉച്ചക്ക് രണ്ടിന് ആരംഭിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി കൊച്ചിൻ ദേവസ്വം ബോർഡ് വ്യക്തമാക്കി. പടിഞ്ഞാറെ നടയിലൂടെയാണ് സ്ത്രീകൾക്ക് ദർശനം സജ്ജമാക്കിയിരിക്കുന്നത്. പുരുഷന്മാരെയും കുടുംബമായി എത്തുന്നവരെയും വടക്കേ പൂരപ്പറമ്പിലൂടെയും പ്രവേശിപ്പിക്കും. 700 ലധികം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.ചോറ്റാനിക്കരയിലും പരിസരത്തുമായി ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 10 വരെയാണ് ദർശനത്തിന് അവസരം.
രാത്രി എട്ടിന് കുഴിയേറ്റ് ശിവക്ഷേത്രത്തിൽ നിന്നുള്ള പൂരം എഴുന്നള്ളിപ്പ് വലിയ കീഴ്ക്കാവിലെത്തി ഭഗവതി, ശാസ്താവ് എന്നീ ദേവീദേവന്മാർക്കൊപ്പം ചേർന്ന് പൂരം എഴുന്നള്ളിപ്പ്, ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം. 9.30-ന് ഓണക്കുറ്റിച്ചിറ ഭഗവതി, തുളുവൻകുളങ്ങര വിഷ്ണു ,എടാട്ട്മഠം ഭഗവതി, കർത്തക്കാട്ട് ഭഗവതി എന്നീ ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പുരയിലെത്തും. ക്ഷേത്രത്തിൽ പ്രവേശിച്ച ശേഷം നടപ്പുരയിൽ ചോറ്റാനിക്കര മുരളീധരൻ നായരുടെ പാണ്ടിമേളവും ഉണ്ടാകും.
സർവാഭരണ വിഭൂഷിതയായി വരദാഭയ മുദ്രകളോടെ ദേവി വില്വമംഗലം സ്വാമിയാർക്ക് വിശ്വരൂപദർശനം നൽകിയെന്നാണ് ചോറ്റാനിക്കര മകം തൊഴലിന് പിന്നിലെ ഐതീഹ്യം. കുഭമാസത്തിലെ രോഹിണി നാളിൽ കൊടിയേറി ഉത്രം ആറാട്ടായി നടക്കുന്ന ഉത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴൽ.
Comments