പാലക്കാട്: ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈയർ സംവിധാനമുള്ള ആലത്തൂർ മോഡേൺ റൈസ് മിൽ പൂട്ടിയതിന് പിന്നാലെ നാശത്തിന്റെ വക്കിൽ. പതിനഞ്ച് വർഷം മുൻപ് മൂന്ന് കോടി രൂപ മുടക്കി സർക്കാർ മേഖലയിൽ സ്ഥാപിച്ച മില്ലാണ് പ്രവർത്തന രഹിതമായത്.
2008 ജനുവരി ഒന്നിനായിരുന്നു മില്ലിന്റെ ഉദ്ഘാടനം. വെയർ ഹൗസിംഗ് കോർപ്പറേഷന്റെ ചുമതലയിൽ ആലത്തൂർ ദേശീയപാതയിലെ ആറേക്കറിലാണ് മിൽ സ്ഥാപിച്ചിരിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്ത മില്ല് നാല് മാസത്തിനുള്ളിൽ തന്നെ പൂട്ടുന്ന സ്ഥിതിയാണുണ്ടായിരുന്നത്. തുടർന്ന് മില്ല് 2018-ൽ അന്നത്തെ കൃഷിമന്ത്രി വിഎസ് സുനിൽകുമാർ 25 ലക്ഷം രൂപ മുടക്കി മില്ല് നലവീകരിച്ചെങ്കിലും ഒരാഴ്ചയ്ക്കിപ്പുറം വീണ്ടും പൂട്ടി.
കേരളത്തിന്റെ നെല്ലറയായ പാലക്കാട്, നെല്ലുത്പാദനം ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലാണ്. ഇവിടങ്ങളിലെ കർഷകരുടെ നെല്ല് സംഭരിച്ചി അരിയാക്കി സപ്ലൈകോയ്ക്ക് കൈമാറി റേഷൻകടകളിലൂടെ നൽകുകയായിരുന്നു ലക്ഷ്യം. എന്നാൽ ഉദ്ഘാടനത്തിന് പിന്നാലെ സൊസൈറ്റികളിലൂടെ നെല്ല് ശേഖരിക്കാനും അരി ഉത്പന്നങ്ങളാക്കി മാർക്കറ്റിലെത്തിക്കാനും കഴിഞ്ഞില്ല. സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് പകരം പ്രാദേശിക കർഷക തൊഴിലാളികളെ ദിവസവേതനത്തിന് മാനേജ്മെന്റ് ജോലിക്കെടുത്തതും തിരിച്ചടിയായി. യന്ത്രങ്ങൾ കേടാവാതിരിക്കാൻ ആവ്ചയിലൊരിക്കൽ മില്ല് പ്രവർത്തിപ്പിക്കുന്നുണ്ടെങ്കിലും ഉത്പാദനം ഇല്ല. ഇതിന് 10,000 രൂപയാണ് പ്രതിമാസ വൈദ്യുതി ചാർജ്.
Comments