ഇസ്ലാമബാദ് : ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിന് വീണ്ടും തിരിച്ചടി. സർക്കാർ സ്ഥാപനങ്ങൾക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതിനെ തുടർന്ന് പുറത്താക്കപ്പെട്ട ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിന് വിലക്ക്. ലൈവും റെക്കോഡ് ചെയ്തതുമായ പ്രസംഗങ്ങൾക്കും വാർത്താ സമ്മേളനങ്ങൾക്കുമെല്ലാം വിലക്ക് ബാധകമാണ്. ഇതുമായി ബന്ധപ്പെട്ട് സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾക്ക് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പി.ഇ.എം.ആർ.എ)നിർദേശം നൽകി.
രാജ്യത്തിനും സർക്കാർ സ്ഥാപനങ്ങൾക്കുമെതിരെ വിദ്വേഷകരവും അപകീർത്തികരവും അനാവശ്യവുമായ പ്രസ്താവനകൾ സംപ്രേക്ഷണം ചെയ്യുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരം ലംഘനമാണെന്ന് റെഗുലേറ്ററി ബോഡിയുടെ ഉത്തരവിൽ പറഞ്ഞു. തന്നെ കൊലപ്പെടുത്താൻ പദ്ധതിയിട്ടുവെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ഖാൻ സർക്കാരിനെ വിമർശിച്ചതിനാൽ ഖാന്റെ സംപ്രേക്ഷണങ്ങൾക്ക് ഇപ്പോൾ പൂർണ്ണ നിരോധനമുണ്ട്.
ഇമ്രാൻ ഖാൻ തന്റെ പ്രസംഗങ്ങളിലും പ്രസ്താവനകളിലും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. സർക്കാർ സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ പ്രകോപനപരമായ പ്രസ്താവനകളിലൂടെ വിദ്വേഷ പ്രസംഗങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെയും തുടർച്ചയായി സർക്കാർ സ്ഥാപനങ്ങളെ കുറ്റപ്പെടുത്തുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത് പൊതു സമാധാനത്തിന് ഭംഗം വരുത്താൻ സാധ്യതയുണ്ട്. ഇത് ആർട്ടിക്കിൾ 19 പ്രകാരം ഗുരുതരമായ ലംഘനമാണ്. -പി.ഇ.എം.ആർ.എ പ്രസ്താവനയിൽ പറഞ്ഞു.
നിയമം പാലിക്കാത്ത സാഹചര്യത്തിൽ ടിവി ചാനലുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇതാദ്യമായല്ല ഖാന്റെ പ്രസംഗങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്ന് പി.ഇ.എം.ആർ.എ ടിവി ചാനലുകളെ വിലക്കുന്നത്.
അതേസമയം പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്യാൻ കഴിയാതെ വലയുകയാണ് ഇസ്ലാമാബാദ് പോലീസ്. ഇമ്രാൻ ഖാന്റെ വസതിയിൽ പോലീസ് സൂപ്രണ്ട് എത്തിയപ്പോൾ മുൻ പ്രധാനമന്ത്രി സ്ഥലത്ത് ഇല്ലായിരുന്നു. തുടർന്ന് പോലീസ് ടീം അവിടെ നിന്നും മടങ്ങുകയായിരുന്നു. ഏത് നിമിഷവും ഇമ്രാനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഏറെയാണ്.
ഇസ്ലാമാബാദ് ഐജി ഉത്തരവിൽ ഇന്ന് തന്നെ ഇമ്രാനെ അറസ്റ്റ് ചെയ്യണമെന്നാണ് നിർദേശിക്കുന്നത്. എന്നാൽ, ഖാനെ ഇതുവരെയും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഇന്ന് പിടികൂടാനുള്ള സാധ്യത കുറവാണ്. ഇന്ന് ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ലെന്ന് ആഭ്യന്തര മന്ത്രി റാണ സനാവുള്ളയും അറിയിച്ചിട്ടുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാകും തുടർനടപടിയെന്നാണ് റിപ്പോർട്ട്.
ഖാനെ അറസ്റ്റ് ചെയ്യാൻ ഇസ്ലാമാബാദ് പോലീസിന്റെ പക്കൽ വാറണ്ട് ഉണ്ട്. മാര്‍ച്ച് ഏഴിനകം ഇമ്രാന്‍ഖാനെ ഹാജരാക്കാനാണ് കോടതി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഖാനെ അറസ്റ്റ് ചെയ്യാൻ
പോലീസ് വസതിയിലെത്തിയതോടെ ഇമ്രാൻ അനുകൂലികളും പോലീസും തമ്മിൽ സംഘർഷമുണ്ടായി.
പാർട്ടി പ്രവർത്തകരുടെ വൻനിരയാണ് ലാഹോറിലെ സമാൻ പാർക്കിലെ വസതിയിൽ അണിനിരന്നത്. അറസ്റ്റിന് നീക്കമുണ്ടെന്നറിഞ്ഞതിന് പിന്നാലെ പ്രവർത്തകർ അക്രമം അഴിച്ചുവിടാൻ പദ്ധതിയിടുന്നതായാണ് വിവരം. തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടർന്നാണ് ഇമ്രാൻ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
തിരഞ്ഞെടുപ്പ് നടപടികൾ വൈകിപ്പിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുന്നതിന് പിന്നിലെന്നാണ് പിടിഐ സീനിയർ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി നൽകുന്ന വിശദീകരണം. നീതിയോടുള്ള പരിഹാസമാണ് അറസ്റ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ സ്ഥിതിഗതികൾ വഷളാക്കുമെന്നും ചൗധരി ട്വിറ്ററിലൂടെ വ്യക്തമാക്കി. പാകിസ്താനിൽ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കരുതെന്നും വിവേകപൂർവ്വം പ്രവർത്തിക്കണമെന്നും സർക്കാരിന് മുന്നറിയിപ്പ് നൽകുന്നതായും അദ്ദേഹം പറഞ്ഞു.
Comments