തൃശൂര്‍: ജനകീയ പ്രതിരോധ ജാഥയില്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയ സംഭവത്തില്‍ വിശദീകരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെട്ടിട്ടില്ല എന്നും കാര്യങ്ങള്‍ വിശദീകരിച്ച് കൊടുക്കുക മാത്രമാണ് ചെയ്തത് എന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.
മൈക്ക് കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയ രീതികളെ കുറിച്ചാണ് ഞാൻ പഠിപ്പിച്ചു നൽകിയത് . ഇങ്ങനെ പ്രസംഗിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇടക്ക് ഇടപെട്ടാലും എനിക്ക് പ്രശ്നമുണ്ടാകാറില്ല. ചോദ്യങ്ങളെല്ലാം ചോദിച്ച് അതിന് മറുപടിയൊക്കെ പറഞ്ഞ് പ്രസംഗിക്കുന്നതാണ് എന്റെ രീതി . ഇത് ഞാന്‍ പ്രസംഗിച്ച് കൊണ്ടിരിക്കെ ഒരു പ്രാവശ്യം വന്ന് അയാള്‍ മൈക്ക് ശരിയാക്കി. പിന്നീട് കുറച്ച് നേരം വന്ന് വീണ്ടും ശരിയാക്കിയിട്ട് എന്നോട് പറയുകയാണ് അടുത്ത് നിന്ന് സംസാരിക്കണം എന്ന്. അത് പറഞ്ഞ് എന്നെ പഠിപ്പിക്കാന്‍ വരികയാണ്. അപ്പോഴാണ് അടുത്ത് നില്‍ക്കാത്തതല്ല പ്രശ്നം എന്ന് ഞാന്‍ പറഞ്ഞത്.
ഇവിടെ ഒരുപാട് സാധനങ്ങളുണ്ട്. അതെല്ലാം ഇവിടെ കൃത്യമായിട്ട് തയ്യാറാക്കാന്‍ പറ്റാത്തതാണ് പ്രശ്നം. അതിനെ കുറിച്ചും ശാസ്ത്ര സാങ്കേതിക വിദ്യയെ കുറിച്ചും ഞാന്‍ പൊതുയോഗത്തില്‍ വിശദീകരിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതില്‍ പ്രാപ്തിയില്ലാത്തതിന്റെ ഫലമായിട്ടാണ് ആ സംഭവമുണ്ടായത് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ജനങ്ങള്‍ കയ്യടിക്കുകയും ചെയ്തു – എം വി ഗോവിന്ദന് പറഞ്ഞു.
ഞായറാഴ്ച മാളയില്‍ നടന്ന പൊതുയോഗത്തിനിടെ ആണ് മൈക്കിന് അടുത്തേക്ക് നില്ക്കാന് ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററോട് എം വി ഗോവിന്ദന് ദേഷ്യപ്പെട്ടത്. ആദ്യമായി മൈക്കിനു മുന്നില്‍ നില്ക്കുന്ന ആളല്ല താന്‍ എന്നും ഇവിടെ കൊണ്ടുവന്ന് വെച്ചിട്ടുള്ള സാധനങ്ങളെല്ലാം കൃത്യമായി ഉപയോഗിച്ചാല്‍ ശബ്ദം ശരിയാകും എന്നുമായിരുന്നു എം വി ഗോവിന്ദന് പറഞ്ഞത്.
Comments