എറണാകുളം: ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയാണ് കൊച്ചിക്കാരുടെതെന്ന് കേരള ഹൈക്കോടതി. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നിരീക്ഷണം. നിലവിലെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിനെയും കൊച്ചി കോർപ്പറേഷനേയും രൂക്ഷമായാണ് കോടതി വിമർശിച്ചിരിക്കുന്നത്.
ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകൾ ഉണ്ടായിട്ട് പോലും കൊച്ചിയിലെ പ്രശ്നങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചു. കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത് എത് അർത്ഥത്തിലാണെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷൻ സെക്രട്ടറിയോട് ഇന്ന് ഉച്ചയ്ക്ക് ഹാജരാവാൻ കോടതി നിർദ്ദേശിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനോട് ഓൺലൈനായി ഹാജരാകാനും കോടതി ആവശ്യപ്പെട്ടു. മറുപടി നൽകാൻ നാളെവരെ സമയം വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി നിരാകരിച്ചു. സർക്കാരിനായി എജിയാണ് കോടതിയിൽ ഹാജരായത്. ബ്രഹ്മപുരം വിഷയത്തിൽ കോർപറേഷൻ ഇന്നുതന്നെ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചിയുടെ കാര്യത്തിൽ ഓരോ നിമിഷവും പ്രധാനപ്പെട്ടതാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്. ഇതിനായി എല്ലാവരുടെയും കൂട്ടായ പ്രവർത്തനം വേണമെന്നും കോടതി വ്യക്തമാക്കി.
കേസ് വാദം കേട്ട എല്ലാ ജഡ്ജിമാരും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എഴുതിയ കത്തിനെ പിന്തുണക്കുന്ന കാഴ്ചയ്ക്കും കോടതി സാക്ഷ്യം വഹിച്ചു.
Comments