സൂറത്ത്: ഇന്ത്യയിൽ നിന്നും ഉന്നതബിരുദം നേടി അഫ്ഗാൻ യുവതി. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സമീപനമാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഈ സാഹചര്യത്തിലാണ് റസിയ മുറാദി എന്ന അഫ്ഗാൻ യുവതി ഇന്ത്യയിലെത്തി സ്വർണ മെഡലോടു കൂടി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്ഗാനിസ്ഥാൻ സ്ത്രീകളുടെ പ്രതിനിധിയാണ് താൻ എന്നും, അവസരം ലഭിച്ചാൽ സ്ത്രീകൾക്ക് ഏത് മേഖലയിലും മികവ് പുലർത്താൻ സാധിക്കുമെന്ന് താലിബാൻ ഭരണകൂടത്തെ അറിയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും റസിയ മുറാദി വ്യക്തമാക്കി.
‘എനിക്ക് ഈ അവസരം നൽകിയതിന് ഇന്ത്യൻ ഗവൺമെന്റിനോട് നന്ദി പറയുന്നു. ഐസിസിആർ, വിഎൻഎസ്ജിയുവിനോടും ഇന്ത്യയിലെ ജനങ്ങളോടും ഞാൻ നന്ദിയുള്ളവളാണ്. മെഡൽ ലഭിച്ചതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. എന്നാൽ, കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ എന്റെ കുടുംബത്തെ കണ്ടിട്ടില്ല. അതിൽ എനിക്ക് ദുഃഖമുണ്ട്. ഞാൻ അവരെ ഫോൺ വിളിച്ച് ഓരോ കാര്യവും അറിയിക്കും. അത് കേട്ട് അവർ സന്തോഷിക്കും. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്ഗാനിസ്ഥാൻ സ്ത്രീകളുടെ പ്രതിനിധിയാണ് ഞാൻ. അവസരം ലഭിച്ചാൽ സ്ത്രീകൾക്ക് ഏത് മേഖലയിലും മികവ് പുലർത്താൻ സാധിക്കുമെന്ന് താലിബാൻ ഭരണകൂടത്തെ എനിക്ക് ബോധ്യപ്പെടുത്തണം’.
‘എന്റെ ഈ വിജയത്തിലൂടെ, അഫ്ഗാനിസ്ഥാനിലെ ആളുകൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മറ്റ് രാജ്യങ്ങളിലേതു പോലെ അഫ്ഗാനിസ്ഥാനിലെ ജനങ്ങളും ജീവിക്കണം. ഇതിനായി അന്താരാഷ്ട്ര സമൂഹം ഇടപെടണം. എന്റെ മാതൃരാജ്യത്തിന് വേണ്ടി എനിക്ക് പ്രവർത്തിക്കണമെന്നാണ് ആഗ്രഹം. അതിന് അഫ്സ്ഥാനിലെ സാഹചര്യം സാധാരണ നിലയിലാകണം. ശേഷം, മാത്രമാണ് രാജ്യത്തേയ്ക്ക് മടങ്ങി പോകുവാൻ സാധിക്കുക’ എന്നും റസിയ മുറാദി പറഞ്ഞു.
വീർ നർമദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ (വിഎൻഎസ്ജിയു) നിന്നും എംഎ പബ്ലിക് അഡ്മിനിസ്ട്രേഷനിലാണ് മുറാദി സ്വർണമെഡലോടു കൂടി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. 8.60 ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ശരാശരി (സിജിപിഎ)-യാണ് മുറാദിയ്ക്ക് വിഷയത്തിൽ ലഭിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി സ്വന്തം വീട്ടുകാരെ പോലും ഒരുനോക്ക് കാണാൻ വിദ്യാർത്ഥിനിക്ക് കഴിഞ്ഞിട്ടില്ല. 2022 ഏപ്രിലിലാണ് റസിയ മുറാദി ബിരുദം പൂർത്തിയാക്കിയത്. ഇപ്പോൾ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ പിഎച്ച്ഡി ചെയ്യുന്നു. സ്വർണ മെഡലിനു പുറമെ ശാരദാ അംബേലാൽ ദേശായി പുരസ്കാരവും മുറാദി സ്വന്തമാക്കി.
Comments