ന്യൂഡൽഹി : റുപേ, യുപിഐ സാങ്കേതികവിദ്യകൾ ലോകത്തിന് മുന്നിൽ ഇന്ത്യയുടെ ഐഡന്റിറ്റിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ വികസിപ്പിച്ച പ്ലാറ്റ്ഫോമുകൾ ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ‘അവസരങ്ങൾ സൃഷ്ടിക്കുന്നതിന് സാമ്പത്തിക സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക’ എന്ന വെബിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
‘യുപിഐ ചെലവ് കുറഞ്ഞതും ഉയർന്ന സുരക്ഷിതത്വം നൽകുന്നതുമായ സാങ്കേതികവിദ്യയാണ് എന്നത് മാത്രമല്ല, അത് ലോകത്തിലെ തന്നെ നമ്മുടെ ഐഡന്റിറ്റിയാണ്. ലോകമെമ്പാടുമുള്ള സാമ്പത്തിക വളർച്ചയുടെയും ശാക്തീകരണത്തിന്റെയും ഒരു വഴികാട്ടിയായി യുപിഐ മാറണം, അതിനായി നമ്മൾ കൂട്ടായി പ്രവർത്തിക്കണം. ധനകാര്യ സ്ഥാപനങ്ങൾക്കും അവരുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിന് പരമാവധി പങ്കാളിത്തം ഉണ്ടായിരിക്കണം’ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ഫിൻടെക് (ഫിനാൻഷ്യൽ സാങ്കേതികവിദ്യ)യുടെ നവീകരണത്തിനായി അതിവേഗം വളരുന്ന ഇകോസിസ്റ്റത്തിലൂടെ ഇന്ത്യ ഉയർന്നു. ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് ഇൻഫ്രാസ്ട്രക്ചറിന്റെ യുപിഐയുടെ നേട്ടങ്ങൾ ഇന്ത്യയിൽ മാത്രമല്ല, മറ്റ് രാജ്യങ്ങൾക്കും ലഭ്യമാകുന്നുണ്ട്. രാജ്യങ്ങൾ തമ്മിൽ പേയ്മെന്റ് സംവിധാനങ്ങൾ ബന്ധിപ്പിക്കുന്നത് മൂലം രാജ്യങ്ങളിലെ പൗരന്മാർക്ക് അതിർത്തി കടന്നുള്ള പണമടയ്ക്കൽ വേഗത്തിലും ചെലവ് കുറഞ്ഞ രീതിയിലും പ്രവർത്തിക്കാൻ സഹായിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ആശയങ്ങളും നടപ്പിലാക്കുന്നതിനായി സർക്കാർ സംഘടിപ്പിച്ച വെബിനാറിന്റെ ഒരു ഭാഗമാണിത്.
Comments