കോഴിക്കോട്: ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ടതിനെ തുടർന്ന് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. മുൻപ് തിരുവനന്തപുരം ചിൽഡ്രൻസ് ഹോമിൽ താമസിച്ചിരുന്ന ആന്ധ്ര സ്വദേശി റഫീഖ്(23) ആണ് മരിച്ചത്. 20 വർഷം മുൻപാണ് റഫീഖ് ചിൽഡ്രൻസ് ഹോമിൽ എത്തിയത്. അവിടെ നിന്ന് പുറത്തിറങ്ങിയതിന് ശേഷം വിവിധ ഇടങ്ങളിലായി കഴിയുകയായിരുന്നു. ചിൽഡ്രൻസ് ഹോം സുപ്രണ്ടാണ് ആളെ തിരിച്ചറിഞ്ഞത്. സ്ഥാപനത്തിലെ രേഖകൾ പരിശോധിച്ച ശേഷമാണ് റഫീഖ് തന്നെയാണെന്ന് ഉറപ്പാക്കിയത്.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് കൊയിലാണ്ടിയിൽ യുവാവിനെ ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവത്തിൽ തമിഴ്നാട് ശിവഗംഗ സ്വദേശി സോനുമുത്തു(35)വിനെ പോലീസ് പിടികൂടിയിരുന്നു.
മംഗളൂരു- തിരുവനന്തപുരം മലബാർ എക്സ്പ്രസിലെ യാത്രക്കാരായിരുന്നു റഫീഖും സോനുമുത്തുവും. ട്രെയിനിന്റെ വാതിലിന് സമീപം നിൽക്കുകയായിരുന്ന ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് റഫീഖിനെ സോനു താഴേക്ക് തള്ളിയിട്ടെന്നുമാണ് പോലീസ് പറയുന്നത്. റഫീഖിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments