ഇസ്ലാമാബാദ്: പാകിസ്താൻ മുൻ ചീഫ് ജസ്റ്റിസ് സാഖിബ് നിസാറിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് -എൻ നേതാവും നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ്. ഇമ്രാൻഖാനെ പ്രധാനമന്ത്രി കസേരയിൽ എത്തിച്ചതിൽ സുപ്രധാന പങ്കുവഹിച്ചത് ചീഫ് ജസ്റ്റിസ് സാഖിബാണെന്ന് ആരോപിച്ചാണ് മറിയം പൊട്ടിത്തെറിച്ചത്. 2017-ലെ കോടതി വിധിയിൽ ഇമ്രാൻ ഖാനെ പിന്തുണയ്‌ക്കുകയും സത്യസന്ധനായി പ്രഖ്യാപിക്കുകയും ചെയ്ത നിലപാടിനെതിരെയാണ് മറിയം രംഗത്ത് വന്നത്. ഷെഖ്പുരയിലെ റാലിയിൽ സംസാരിക്കവേയായിരുന്നു മറിയത്തിന്റെ പരാമർശം.
പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീരുവും കൊടും നുണയനുമാണ് ഇമ്രാൻ ഖാൻ എന്നാണ് മറിയം പറഞ്ഞത്. കഴിഞ്ഞ ദിവസവും മറിയം ഇമ്രാൻ ഖാനെതിരെ വിമർശം ഉന്നയിച്ചിരുന്നു. ഇമ്രാൻ ഖാനെയും പിതാവ് നവാസ്ഷരീഫിനേയും ഒരിക്കലും താരതമ്യം ചെയ്യരുതെന്നും അറസ്റ്റിനെ സധൈര്യം നേരിട്ട വ്യക്തിയാണ് നവാസ് ഷെരീഫെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇമ്രാൻ ഖാനെ പോലെ അറസ്റ്റ് ഭയന്ന് ഒരിക്കലും ഷെരീഫ് ഒളിവിൽ പോയിട്ടിലെന്നും മറിയം പരിഹസിച്ചു.
കഴിഞ്ഞ ദിവസം അറസറ്റ് വാറണ്ടുമായി ഇസ്ലാമാബാദ് പോലീസ് ഇമ്രാൻ ഖാന്റ വസതിയ്‌ക്കുമുന്നിൽ എത്തിയിരുന്നു. എന്നാൽ ഇമ്രാൻ ഖാൻ പുറത്തിറങ്ങാൻ പേടിച്ച് വസതിയിവൽ തന്നെ തുടരുകയായിരുന്നു. വസതിയ്‌ക്ക് മുന്നിൽ തടിച്ചുകൂടിയ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് മടങ്ങുകയായിരുന്നു. പാകിസ്താനിലെ വിവിധ കോടതികളിലായി ഇമ്രാനെതിരെ നാലോളം കേസുകളാണ് നിലവിലുള്ളത്. അനധികൃതമായി വിദേശത്ത് നിന്ന് പണം സ്വീകരിക്കൽ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കൽ, കൊലപാതക ശ്രമം, തോഷഖാന അഴിമതിക്കേസ് എന്നീ കേസുകളാണ് ഇമ്രാൻഖാനെതിരെ നിലവിലുള്ളത്. പ്രധാനമന്ത്രിയായിരിക്കേ രാജ്യത്തിന് ലഭിച്ച സമ്മാനങ്ങളും സംഭാവനകളും സ്വന്തം ആവശ്യത്തിന് വകമാറ്റി ചെലവഴിച്ചെന്നതാണ് ഇമ്രാനെതിരെയുള്ള തോഷഖാന കേസ്.
Enter
Write to Janam Training
Comments