ഭുവനേശ്വർ: ഒഡീഷയിൽ ‘ചാരപ്രാവി’നെ പിടികൂടി പോലീസ്. ഒഡീഷയിലെ ജഗത്‌സിങ്പുർ ജില്ലയിലെ പാരദ്വീപ് തീരത്ത് മത്സ്യബന്ധന ബോട്ടിൽ നിന്നാണ് ക്യാമറയും മൈക്രോചിപ്പും കാലുകളിൽ ഘടിപ്പിച്ച നിലയിലുള്ള പ്രാവിനെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സംഭവം.
കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ചില മത്സ്യത്തൊഴിലാളികളാണ് ബോട്ടിൽ പ്രാവിനെ കണ്ടത്. തുടർന്ന് മറൈൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന പ്രാവാണിതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഫൊറൻസിക് ലാബിലെ വിശദമായ പരിശോധനയ്‌ക്ക് ശേഷമേ പ്രാവിന്റെ കാലുകളിൽ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്ന് എസ്പി രാഹുൽ പിആർ വ്യക്തമാക്കി. അതേസമയം പ്രാവിന്റെ ചിറകിലും പരിചിതമല്ലാത്ത ഭാഷയിൽ എന്തോ എഴുതിയിട്ടുണ്ട്. ഇത് മനസ്സിലാക്കാനും വായിച്ചെടുക്കാനും വിദഗ്ധരുടെ സേവനം തേടിയിട്ടുണ്ടെന്നും എസ്പി അറിയിച്ചു.
Comments