വാഷിങ്ടൺ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ വീണ്ടും ആണവപരീക്ഷണം നടത്താൻ സാധ്യതയുണ്ടെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. ഈ വർഷം കൂടുതൽ മിസൈൽ പരീക്ഷണങ്ങളും നടത്തിയേക്കാമെന്നും ഇതിലൂടെ ‘മിസൈൽ പരീക്ഷണം സാധാരണ നടപടിയാക്കി മാറ്റുക’ എന്നതാണ് കിമ്മിന്റെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഉത്തരകൊറിയൻ സൈന്യത്തെ കൂടുതൽ നവീകരിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കിം ജോങ് ഉൻ പുതിയ ആണവപരീക്ഷണത്തിന് ഒരുങ്ങുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആറ് ആണവ പരീക്ഷണങ്ങളാണ് 2006 മുതൽ ഉത്തരകൊറിയ നടത്തിയത്. 2017-ലായിരുന്നു അവസാന ആണവ പരീക്ഷണം നടത്തിയത്. തന്റെ ഭരണനേതൃത്വത്തിൻ കീഴിൽ ആണവ പരീക്ഷണവും മിസൈൽ പരീക്ഷണവും ഒഴിവാക്കാൻ ഒരു പദ്ധതിയുമില്ലെന്നാണ് കിം വ്യക്തമാക്കുന്നതെന്നും ആണവശക്തിയുണ്ടെങ്കിൽ അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന് പിന്തുണ ലഭിക്കുമെന്നാണ് കിം കരുതുന്നതെന്നും യുഎസ് ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ക്രിപ്റ്റോ കറൻസി മോഷണമുൾപ്പടെ ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ് ഉത്തരകൊറിയ തങ്ങളുടെ ആണവ പദ്ധതികൾക്ക് പണം കണ്ടെത്തുന്നത്. 2022-ൽ സിംഗപ്പൂർ ആസ്ഥാനമായുള്ള ബ്ലോക്ക്ചെയിൻ ടെക്നോളജി സ്ഥാപനത്തിൽ നടന്ന കവർച്ചയിൽ നിന്ന് മാത്രം 625 മില്യൺ ഡോളറിന്റെ ക്രിപ്റ്റോകറൻസി ഉത്തരകൊറിയ മോഷ്ടിച്ചുവെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം മാത്രം 60ഓളം ഭൂഖണ്ഡാന്തര, ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണവും ഉത്തരകൊറിയ നടത്തിയിട്ടുണ്ടെന്നും യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പറയുന്നു.
Comments