ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു ഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തി കാർ ഡ്രൈവർ. ഡോക്ടറായ ധരം ദേവ് രാത്തിയാണ് കൊല്ലപ്പെട്ടത്. പാകിസ്താനിലെ ഹൈദരാബാദിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
ഡോക്ടറുടെ വീടിനുള്ളിൽ വച്ചാണ് ആക്രമണമുണ്ടായത്. പ്രതിയെ പിടികൂടിയതായി പോലീസ് അറിയിച്ചു. ഖൈർപൂരിലുള്ള വീട്ടിലാണ് പ്രതി ഹനീഫ് ലഘാരി ഉണ്ടായിരുന്നത്. സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനിൽ ഡ്രൈവറായ പ്രതി പിടിയിലാവുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വീട്ടിലെ പാചകക്കാരനാണ് പോലീനോട് വെളിപ്പെടുത്തിയത്.
ഡ്രൈവർ ഹനീഫിനൊപ്പം വീട്ടിലേക്ക് വരികയായിരുന്നു ഡോക്ടർ ധരം ദേവ്. യാത്രാമദ്ധ്യേ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. വീട്ടിലെത്തിയതോടെ ഡ്രൈവർ നേരെ അടുക്കളയിലേക്ക് വരികയും അവിടെയിരുന്ന കത്തിയെടുത്ത് കൊണ്ടുപോയി ഡോക്ടറെ ആക്രമിക്കുകയുമായിരുന്നു. തൊട്ടുപിന്നാലെ ഹനീഫ് അവിടെ നിന്നും ഡോക്ടറുടെ കാറെടുത്ത് രക്ഷപ്പെട്ടതായി പാചകക്കാരൻ മൊഴി നൽകി.
ഹൈദരാബാദ് ഏരിയയിലെ പ്രസിദ്ധനായ ഡെർമറ്റോളജിസ്റ്റ് ആയിരുന്നു ധരം ദേവ്. മേഖലയിലെ ഹിന്ദുക്കൾ ഹോളി ആഘോഷിക്കുന്ന വേളയിലാണ് ആക്രമണം നടന്നത് എന്നുള്ളത് ശ്രദ്ധേയമാണെന്നും ന്യൂനപക്ഷത്തിനെതിരെ നിരന്തരമായി തുടരുന്ന അതിക്രമങ്ങൾക്ക് അന്ത്യം കുറിക്കണമെന്നും സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെട്ടു.
Comments