കാസർകോഡ്: ആക്രമിക്കാൻ സാധ്യതയുണ്ടെന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടിന് തുടർന്ന് അഡ്വ. ഷുക്കൂറിന്റെ വീടിന് പൊലീസ് സംരക്ഷണം. കാഞ്ഞങ്ങാട്ടെ വീടിനാണ് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. മുസ്ലിം പിന്തുടർച്ചവകാശ നിയമപ്രകാരം പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിനെ മുൻനിർത്തിയാണ് ഷുക്കൂറും ഭാര്യ ഷീനയും രണ്ടാമതും വിവാഹിതരായത്.
ഇതിന് പിന്നാലെ ചില വ്യക്തികളും സംഘടനകളും ഷുക്കൂറിനെതിരെ രംഗത്തുവരുകയും സാമൂഹമാധ്യമങ്ങളിൽ കൊലവിളി മുഴക്കിയിരുന്നു. തങ്ങളുടെ സ്വാർത്ഥക്ക് വേണ്ടി മതത്തെ ഉപയോഗിക്കുന്നവരുടെ ഇത്തരം നാടകങ്ങളിലൊന്നും വിശ്വാസികൾ വഞ്ചിതരാകില്ലെന്നും വിശ്വാസികളുടെ ആത്മവീര്യം തകർക്കുന്ന കപടനീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്വ ആൻറ് റിസർച്ച് പ്രസ്താവനയിൽ പറഞ്ഞു.
പ്രശസ്ത നടനും അഭിഭാഷകനുമാണ് ഷുക്കൂർ. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിൽ അഭിഭാഷവേഷവും കൈകാര്യം ചെയ്തിട്ടുണ്ട്. ഭാര്യ ഷീന കണ്ണൂർ സർവകലാശാല നിയമവകുപ്പ് മേധാവിയാണ്. ഇവരുടെ പുനർവിവാഹം വലിയ വാർത്തയായിരുന്നു. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഹൊസ്ദുർഗ് സബ് രജിസ്ട്രർ ഓഫീസിലായിരുന്നു വിവാഹം. ഷുക്കൂറിന്റേയും ഷീനയുടേയും മക്കളായ ഖദീജ ജാസ്മിൻ, ഫാത്തിമ ജെബിൻ, ഫാത്തിമ ജെസ എന്നിവരൊപ്പമെത്തിയായിരുന്നു ഷുക്കൂറും ഷീനയും രണ്ടാമതും വിവാഹിതരായത്.
ആദ്യം മുസ്ലിം മതാചാര പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം. പെൺമക്കളുടെ അവകാശസംരക്ഷണത്തിനാണ് പുനർ വിവാഹം ചെയ്തത്. എന്നാൽ മതാചാര പ്രകാരം മുസ്ലിം പെൺകുട്ടികൾക്ക് സ്വത്തവാകാശത്തിൽ ചില പരിമിതികളുണ്ട്. ഇത് മറികടക്കാനാണ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരാകുന്നതെന്നും ഇതിനായി വനിതാ ദിനം തെരഞ്ഞെടുത്തതെന്നും അഡ്വ. ഷുക്കൂർ വിവാഹത്തിന് മുമ്പ് വ്യക്തമാക്കിയിരുന്നു.
മുസ്ലിം പിൻതുടർച്ചാ നിയമപ്രകാരം ആൺമക്കൾക്ക് മാത്രമേ മുഴുവൻ സ്വത്തും കൈമാറാനാകൂ. എന്നാൽ ഷൂക്കൂറിനും ഷീനയ്ക്കും മൂന്ന് പെൺമക്കളായതിനാൽ സ്വത്തിന്റെ മൂന്നിൽരണ്ട് ഓഹരി മാത്രമേ മക്കൾക്ക് കിട്ടുകയൊള്ളു. ബാക്കി സഹോദരങ്ങൾക്ക് നൽകണമെന്നാണ് നിയമം. ഇത് മറികടക്കാനാണ് പുനർ വിവാഹം ചെയ്തതെന്ന് അഡ്വ ഷുക്കൂർ പറഞ്ഞിരുന്നു. മുസ്ലിം പിന്തുടർച്ചവകാശ നിയമത്തെ എത്തിർത്തതിന് അഡ്വ. ഷുക്കൂറിന് നേരെ സമൂഹ മാദ്ധ്യമങ്ങളിൽ വലിയ ആക്രമണമാണ് നടക്കുന്നത്. തുടർച്ചയായി കൊലവിളികളും നടക്കുന്ന സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം നൽകണമെന്നുള്ള ഇന്റലിജൻസ് റിപ്പോർട്ട്.
Comments